To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday, 10 August 2018

ഗോറ എന്ന ഹീറോ


ഗോറ എന്ന ഹീറോ:

രജീഷ് പാലവിള /തായ് ലാന്‍ഡ്


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുപിന്നില്‍ ചരിത്രപുസ്തകങ്ങളിലെ കഥകള്‍ക്കുമപ്പുറം വസ്തുതാപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ.
രണ്ടാംലോകമഹായുദ്ധം ലോകവ്യാപകമായിയുണ്ടാക്കിയ രാഷ്ട്രീയവും നയതന്ത്രപരവുമായ അനേകംമാറ്റങ്ങള്‍ അതില്‍ വളരെപ്രധാനപ്പെട്ടതായിരുന്നു.
ആ മഹായുദ്ധത്തിനൊടുവില്‍ തങ്ങളുടെ കോളനികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തികമായബാധ്യതകള്‍കൂടി ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.യുദ്ധാനന്തരം ഇന്ത്യയുള്‍പ്പടെ അനേകം രാജ്യങ്ങള്‍  ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍  സ്വതന്ത്രമാക്കപ്പെട്ടു.ബ്രിട്ടണില്‍ അധികാരത്തില്‍വന്ന ലേബര്‍പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും കോളനികള്‍ക്ക് അനുകൂലമായിരുന്നു.എന്നാല്‍ ഇക്കാരണങ്ങളുടെപേരില്‍ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളെ വിലകുറച്ചു കാണേണ്ടതുമില്ല.നിറംപിടിപ്പിച്ച കഥകള്‍ക്കുമപ്പുറം വിസ്തരിക്കപ്പെടാതെപോയ യാഥാര്‍ത്ഥ്യങ്ങളുണ്ടായിരുന്നു എന്നോര്‍ക്കണമെന്ന്മാത്രം!. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച,പോരാടിയ ,രക്തംചിന്തിയ  അനേകംപേരുടെ ത്യാഗവും ആവേശവും വിസ്മരിക്കപ്പെട്ടുകൂടാ!
അനേകം സവിശേഷവ്യക്തിത്വങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു.അവരുടെ സ്വാതന്തത്ര്യബോധവും ദര്‍ശനങ്ങളും നമ്മെ എക്കാലവും സ്വാധീനിക്കുന്നവയുമാണ്;

സ്വാതന്തന്ത്ര്യസമരചരിത്രങ്ങളുടെ നാള്‍വഴികള്‍ പരതുമ്പോള്‍ അത്തരത്തിലുള്ള  എത്രപേരെ നാം കണ്ടെത്തുന്നു.അവരില്‍ പലരും നമ്മെ അത്ഭുതപ്പെടുത്തുന്നു.കാലത്തിനു മായ്ക്കാന്‍കഴിയാത്ത ഏതോ സുഗന്ധം അവരിലേക് നമ്മെ ആകര്‍ഷിക്കുന്നു.അങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് വായിക്കേണ്ടതുണ്ട്.ഗോപരാജു രാമചന്ദ്രറാവോ (15 November 1902 – 26 July 1975)എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ലോകം അദ്ദേഹത്തെ 'ഗോറ' എന്നുവിളിച്ചു! 1902 നവംബര്‍ 15ന് ഒരു യാഥാസ്ഥിതിക തെലുങ്ക്ബ്രാഹ്മണകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.ജീവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഗോറ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.ഭാര്യയായ സരസ്വതിയും അദ്ദേഹത്തോടൊപ്പം സാമൂഹികനവോത്ഥാനപ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും ക്രിയാത്മകമായ പങ്കുവഹിച്ചു.ഗാന്ധിയുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു.ഗോറയുടെ മാനവികോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഗാന്ധി ആദരപൂര്‍വ്വമാണ്‌ നോക്കിക്കണ്ടത്.പരസ്പരം
സ്വാധീനിക്കപ്പെട്ടവരായിരുന്നു അവര്‍!

ലളിതവും യുക്തിബോധത്തിന്റെ പ്രായോഗികതയുമായിരുന്നു ഗോറയുടെ ജീവിതം;'പ്രേതബാധ'യുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്ന വീടുകളില്‍പോയി താമസിക്കുക അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു.പ്രത്യേകിച്ചും  ഗര്‍ഭിണികളായ സ്ത്രീകളോട് പ്രേത-ഭൂതങ്ങള്‍ക്ക് കടുത്തവിരോധമുന്ടെന്നാണല്ലോ നമ്മുടെ ‘പരമ്പരാഗതവിശ്വാസം’!.തന്‍റെ ഭാര്യ,സരസ്വതി ഗര്‍ഭിണിയായിരുന്ന അവസരത്തില്‍ അത്തരം ഒരുവീട് തിരഞ്ഞെടുക്കുകയും ദീര്‍ഘകാലം അവിടെക്കഴിയുകയും ചെയ്തുകൊണ്ട്,ഗ്രാമവാസികളെ അത്തരം അന്ധവിശ്വാസത്തിനെതിരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ദളിത് വിഷയങ്ങളില്‍ ഗോറയുടെ നിലപാടുകള്‍ അങ്ങേയറ്റം മാതൃകാപരമായിരുന്നു; മിശ്രവിവാഹം,മിശ്രഭക്ഷണം തുടങ്ങിയ അനേകം പരിപാടികളില്‍ ഗോറ കര്‍മ്മനിരതനായി.ഓരോമാസത്തെയും പൂര്‍ണ്ണചന്ദ്രരാത്രികള്‍ ഇത്തരത്തില്‍ മിശ്രഭോജനപരിപാടികള്‍ക്കായി തിരഞ്ഞെടുത്തു.അതിനായി കുടുംബസമേതം രാജ്യത്തുടനീളം അനേകം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ  ഹരിജന്‍കോളനികളില്‍ താമസിക്കുകയും ചെയ്തു;എന്ന്മാത്രമല്ല,തന്‍റെ മക്കളെ ദളിത്‌ വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിപ്പിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു.ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇതിന്റെ പേരില്‍ സ്വസമുദായത്തിലും സമൂഹത്തിലും വളരെയധികംഒറ്റപ്പെട്ടു; ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി!അത്തരം അവഗണനകളെ  ‘മനുഷ്യനെ-മനുഷ്യനായിക്കാണുക’ എന്ന തന്‍റെ അടിയുറച്ച മാനവികബോധംകൊണ്ട് അദ്ദേഹംനേരിട്ടു!
ഭാര്യയുടേയും മക്കളുടേയും മറ്റനേകം മനുഷ്യസ്നേഹികളുടെയുംപിന്തുണ അദ്ദേഹത്തിന് ശക്തിപകര്‍ന്നു;സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മിശ്രവിവാഹങ്ങളെ സാമൂഹികദുരന്തങ്ങളായി നോക്കിക്കാണുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമുക്കുള്ളത്.ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ അവസാനിക്കുന്നില്ല. ഒറ്റപ്പെടലില്‍ പതറിപ്പോകാത്തവര്‍ക്കുമാത്രമേ അതിനൊക്കെ ഇറങ്ങിപ്പുറപ്പെടാന്‍കഴിയൂ എന്നാണ് ഇന്നുംഅവസ്ഥയെന്നോര്‍ക്കുമ്പോള്‍ ഗോറയുടെ ഹൃദയത്തിന്റെ ഔന്നിത്യം കൂടുതല്‍ ദൃശ്യമാകുന്നു!

ദളിത്‌വിഷയങ്ങളില്‍ കൂടുതല്‍തുറന്നസമീപനത്തോടെ ഇടപെടാന്‍ ഗോറയ്ക്ക്
പ്രചോദനം ഗാന്ധിയായിരുന്നു എന്നദ്ദേഹം എഴുതിയിട്ടുണ്ട്.ഗാന്ധിയുമായുള്ള ഓരോകൂടിക്കാഴ്ചയും അദ്ദേഹത്തെ ഗാന്ധിയനാക്കി.അതോടൊപ്പം യുക്തിവാദത്തെ ഉപയോഗശൂന്യമായ വെറുമൊരു സിദ്ധാന്തമായിമാത്രം കണ്ടിരുന്ന ഗാന്ധിയില്‍ ഗോറയുടെ സ്വാധീനവുമുണ്ടായി.ഗാന്ധിയെന്ന പ്രായോഗികവാദിയുടെ മുന്നില്‍ പോസിറ്റീവ് യുക്തിവാദം സമര്‍ത്ഥമായ് അവതരിപ്പിക്കാന്‍ ഗോറയ്ക്ക് കഴിഞ്ഞു.അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഗോറയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചതും ഗാന്ധിയില്‍ നിന്നായിരുന്നു;ഇവിടെ മറ്റൊരു കാര്യം ഓര്‍ത്തുപോകുന്നത്, ദളിത്‌വിഷയങ്ങളില്‍  ഗാന്ധിയുടെ നിലപാടുകള്‍ വാഴ്ത്തപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നതാണ്.ദളിതരെ, ‘ദൈവത്തിന്റെ മക്കള്‍’ അഥവാ ‘ഹരിജനം’ എന്ന് വിശേഷിപ്പിക്കുകയും അയിത്തോച്ചാടനത്തെ ജീവിതവ്രതമായി സ്വീകരിക്കുകയുംചെയ്ത ഗാന്ധി ചരിത്രത്തിലെ ഏറ്റവുംവലിയ ദളിത്‌വിരുദ്ധനായ്ത്തീര്‍ന്നത് വിരോധാഭാസമായിത്തോന്നാം.
ചാതുര്‍വര്‍ണ്ണ്യവിശ്വാസം ഗാന്ധിയുടെ വ്യക്തിത്വത്തിലെ കളങ്കംതന്നെയായിരുന്നു. അനേകംപേരാല്‍ ആ വിശ്വാസം  ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.ഗാന്ധിസവും ബ്രാഹ്മണയിസവും തമ്മില്‍ വ്യത്യാസമില്ലെന്ന് കടുത്ത ഭാഷയില്‍ പെരിയാര്‍ രാമസ്വാമി പറഞ്ഞത് അതുകൊണ്ടാണ്.ദളിത്‌വിഷയത്തില്‍ ഗാന്ധിയുടെ ആത്മാര്‍ഥതയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത് മറ്റാരെക്കാളും അംബേദ്‌ക്കരാണ്. അംബേദ്‌ക്കര്‍-ഗാന്ധി സംവാദങ്ങള്‍ഇന്ത്യയിലെ ദളിത്-സവര്‍ണ്ണരാഷ്ട്രീയങ്ങളുടെ എക്കാലത്തെയും ഉദാഹരണങ്ങളാണ്.ദളിതര്‍ക്ക് പ്രത്യേകതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ ചോദ്യംചെയ്തുകൊണ്ട് ജീവിതത്തിലെ ഏറ്റവുംവലിയ പട്ടിണിസമരംനടത്തി മരണംവരിക്കാന്‍പുറപ്പെട്ട ഗാന്ധിയോട്  Poona Pact സന്ധിചെയ്യേണ്ടിവന്നതാണ് തന്‍റെജീവിതത്തിലെ ഹിമാലയന്‍അബദ്ധമെന്ന് അംബേദ്‌കര്‍പറഞ്ഞതും അതുകൊണ്ടാണ്.
ഗാന്ധിവധത്തില്‍രാജ്യംകേഴുമ്പോഴും ഇനി നല്ലതുണ്ടാകുമെന്നും,ഗാന്ധിയെന്ന ബിംബത്തില്‍നിന്നും സ്വന്തംനേട്ടങ്ങളില്‍നിലയുറപ്പിക്കാന്‍ആളുകള്‍ക്ക് ഇനിയെങ്കിലും കഴിയട്ടെ എന്ന ക്രൂരമായ വാക്കുകള്‍പറയാന്‍അംബേദ്കറെ പ്രേരിപ്പിച്ചതും  തന്‍റെകയ്പ്പേറിയ അനുഭവങ്ങള്‍തന്നെ.പക്ഷെ അംബേദ്‌കര്‍ പറഞ്ഞതുപോലെ  ഗാന്ധി ഇല്ലാതെയായതിലൂടെമാത്രം പ്രത്യേകിച്ചൊരു നല്ലകാലവും ദളിത്‌ജനതയ്ക്ക് കൈവന്നില്ല!അറിഞ്ഞും അറിയാതെയും സവര്‍ണ്ണരാഷ്ട്രീയത്തിന്റെ ഉപകരണമായിട്ടുണ്ട് ഗാന്ധി;അതുകൊണ്ടുതന്നെ രാജ്യത്തെ ദളിത്‌വിഭാഗങ്ങളില്‍ ഗാന്ധിവിരോധം ഇന്നുംപുകയുന്നുണ്ട്.
സവര്‍ണ്ണ-ദളിത്‌രാഷ്ട്രീയസംഘട്ടനം നിലനില്‍ക്കുന്ന കാലംവരെയും ഗാന്ധി-അംബേദ്‌കര്‍ സംവാദങ്ങള്‍തുടര്‍ന്നുകൊണ്ടിരിക്കും!എന്നിരുന്നാലും,
ദളിത്‌വിഷയങ്ങള്‍ മുഖ്യധാരയില്‍ചര്‍ച്ചചെയ്യപെടാന്‍ഗാന്ധി കാരണമായിട്ടുണ്ട് എന്ന്പറഞ്ഞാല്‍ അതാര്‍ക്കും നിഷേധിക്കാന്‍കഴിയില്ല!


ഗാന്ധിയനായിജീവിക്കുമ്പോഴും,ഗാന്ധിയുമായി-വിശ്വാസപരമായകാര്യങ്ങളില്‍ 
ഗോറയ്ക്ക്  പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു; ഗാന്ധിയും ഒരുയുക്തിവാദിയും (An Atheist with Gandhi) എന്ന തന്റെ വിഖ്യാതമായ പുസ്തകത്തില്‍ ഗാന്ധിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ തുറന്നെഴുതിയിട്ടുണ്ട്.1930ലാണ് ഗാന്ധിയെ കാണുവാന്‍ആദ്യമായി ഗോറ ശ്രമിച്ചത് .അന്ന് ഗോറയ്ക്ക് വെറും ഇരുപത്തിയെട്ട് വയസ്സ് പ്രായം.’ദൈവം എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്നും ജീവിതത്തില്‍അതിന്റെ സ്ഥാനമെന്തെന്നുമായിരുന്നു ഗോറയുടെ ചോദ്യം; ദൈവം മനുഷ്യന്റെ നിര്‍വ്വചനങ്ങള്‍ക്ക് അതീതമാണ് എന്ന ഒറ്റവാക്യമാണ് ഗാന്ധി എഴുതിയത്.ആ ഉത്തരം ഗോറയെ തൃപ്തനാക്കിയില്ല.ഉപ്പ്സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധി തിരക്കിലായിപ്പോയതിനാല്‍  സംഭാഷണങ്ങള്‍തുടരാനും കഴിഞ്ഞില്ല. ശേഷം 1941വരെയും ഗോറ,ഗാന്ധിക്ക് എഴുതിയില്ല.തന്‍റെ യുക്തിവാദലേഖനങ്ങളുടെയും ദൈവനിഷേധങ്ങളുടെയും പേരില്‍1933ല്‍പ്രശസ്തമായ പിത്തപുര രാജാകോളേജില്‍നിന്നും, 1939ല്‍ഹിന്ദുകോളേജില്‍നിന്നും അധ്യാപകജോലിയില്‍നിന്നും ഗോറയെ പുറത്താക്കിയതിനു ശേഷം  മുഴുവന്‍സമയ സാമൂഹികപ്രവര്‍ത്തകാനായി അദ്ദേഹം മാറുകയായിരുന്നു. സാമൂഹികപരിഷ്കാരങ്ങള്‍ലക്ഷ്യമിട്ട് 1940ഇല്‍ആന്ധ്രയിലെ മുണ്ടൂര്‍ഗ്രാമത്തില്‍യുക്തിവാദകേന്ദ്രം സ്ഥാപിച്ചത് ആ അവസരത്തിലായിരുന്നു.(പില്‍ക്കാലത്ത്,ഈ സ്ഥാപനം ആന്ധ്രയിലെ വിജയവാഡയിലേക്ക് മാറ്റുകയുണ്ടായി.)




1941ല്‍ഗോറ ഗാന്ധിക്ക് വീണ്ടുമെഴുതി;യുക്തിബോധത്തിന്റെ വെളിച്ചത്തിലുള്ള തന്‍റെസംഘത്തിന്റെ  പരിഷ്കാരപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അദ്ദേഹം ഗാന്ധിയോട് വിസ്തരിച്ചു;നിശിതമായ യുക്തിയുടെ നിലപാടുകളിലൂടെയായിരുന്നു ഗാന്ധിയിലേക്കുള്ള ഗോറയുടെ സമീപനം.പക്ഷെ ഗാന്ധി നിരീശ്വരവാദത്തെ നിരുത്സാഹപ്പെടുത്തുകയും ഗോറയുടെ സാമൂഹികപ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍അദ്ദേഹത്തിന്റെ വ്യക്തിപരമായ നന്മകൊണ്ടാണെന്നും യുക്തിവാദത്തെ ഒരിക്കലും വിജയിക്കാത്ത ഒരാശയം എന്നനിലയില്‍തള്ളിക്കളയുകയും ചെയ്തു ;എന്ന്മാത്രമല്ല തന്നെ കാണാനുള്ള അവസരം തിരക്കുകളുടെപേരില്‍ഗാന്ധി നിഷേധിക്കുകയും ചെയ്തു.അഭിമുഖത്തിനുള്ള അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടത്  ആ യുവാവിനെ തെല്ലല്ല വേദനിപ്പിച്ചത് ;എങ്കിലും ഗോറ തന്‍റെനിരീശ്വരവാദത്തില്‍നിന്നും പിന്തിരിഞ്ഞില്ല.യുക്തിബോധംനല്‍കിയ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും അളവറ്റതായിരുന്നു.ഗോറയും സുഹൃത്തുക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.


1942ലെ ക്വിറ്റ് ഇന്ത്യാസമരത്തില്‍ ഗോറയും ഭാര്യ,സരസ്വതിയും സംഘത്തിലെ അനേകംപേരും പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയുംചെയ്തു; അക്കാലത്ത്  ഗാന്ധിയോടൊപ്പം സേവാഗ്രാമില്‍ഉണ്ടായിരുന്ന പ്രമുഖയുക്തിവാദി ഡി.രാമസ്വാമി  ഗോറയുടെ സുഹൃത്തായിത്തീരുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടനാവുകയും ചെയ്തു.1944ല്‍ക്വിറ്റ് ഇന്ത്യാസമരത്തിന്റെ അറസ്റ്റില്‍നിന്നും ഗാന്ധിജി ജയില്‍മോചിതനായസമയം രാമസ്വാമി ഗാന്ധിജിയെ  സന്ദര്‍ശിക്കുകയും ഗോറയോടൊപ്പമുള്ള തന്‍റെ രണ്ടുവര്‍ഷത്തെ അനുഭവങ്ങളും യുക്തിമാര്‍ഗ്ഗത്തിലുള്ള അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളുമെല്ലാം വിവരിക്കുകയും ചെയ്തു;അതില്‍നിന്നും ഗാന്ധി ഗോറയെ കാണുവാന്‍ആഗ്രഹിച്ചു;ഗോറയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചറിഞ്ഞ ഗാന്ധി,ഗോറയെ തന്‍റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു.കടുത്തവിശ്വാസിയും അടിയുറച്ച നിരീശ്വരവാദിയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു അത്;ഗോറയുടെ ലാളിത്യവും
അച്ചടക്കവും വിശാലമായ മനുഷ്യസ്നേഹവും ഗാന്ധിയെ ആകര്‍ഷിച്ചു;ഗാന്ധിയോടൊപ്പം സബര്‍മതിആശ്രമത്തില്‍ അനേകമാസക്കാലം ഗോറയും കുടുംബവും താമസിച്ചു.ആശ്രമത്തിലെ ദൈനംദിന പ്രാര്‍ത്ഥനപ്പരിപാടികളില്‍ഒഴികെ അവര്‍ സജീവമായി ഇടപെട്ടിരുന്നു.ഗോറയുടെ ഇളയമകള്‍ക്ക്  സബര്‍മതിയില്‍വച്ച് ഗാന്ധിയുടെ നേതൃത്വത്തില്‍  മിശ്രവിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു;പക്ഷെ ആ വിവാഹം നടത്താന്‍ഗാന്ധിയ്ക്ക് കഴിഞ്ഞില്ല.1948 ജനുവരി 30ന് ഗാന്ധി വെടിയേറ്റ്മരിച്ചു;ഗോറയുടെ മക്കളുടെ വിവാഹം ഗാന്ധി ആഗ്രഹിച്ചത്പോലെ സേവാഗ്രാമില്‍വച്ച് നെഹ്രുവിന്റെ നേതൃത്വത്തില്‍പിന്നീട് നടത്തുകയുണ്ടായി;ഗാന്ധിയുടെ വിയോഗശേഷം സബര്‍മതിവിട്ട് ഗോറയും കുടുംബവും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഗ്രാമങ്ങളിലേക്ക്മടങ്ങി! ഗാന്ധിവധത്തിനുശേഷം കോണ്ഗ്രെസ്സിലെ മുഖ്യനേതൃത്വങ്ങളോട് പ്രത്യേകിച്ചും വിനോഭാവയോടുംമറ്റും അദ്ദേഹം അകലംപാലിച്ചിരുന്നു;



കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ ഒരുജനാധിപത്യവ്യവസ്ഥയോടായിരുന്നു ഗോറയുടെ താല്പര്യം.രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ആഹാരം,തൊഴില്‍,സമാധാനം ഇവ ഉറപ്പാക്കുക എന്നതാണ് ആ-വ്യവസ്ഥകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത്.ആഹാരം വോട്ടിനേക്കാള്‍ പ്രധാനമാണ് എന്നായിരുന്നു അദ്ദേഹം അടിവരയിട്ടുപറഞ്ഞത്.മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളില്‍
വിശ്വാസങ്ങളുടെ മാറാലകള്‍മൂടുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു.രാജ്യത്താദ്യമായി ബീഫ് നിരോധനം നടത്തിയപ്പോള്‍,പ്രതിഷേധസൂചകമായി  ബീഫ്-പോര്‍ക്ക്‌ ഫെസ്ടിവല്‍ നടത്തിയതും അദ്ദേഹമായിരുന്നു എന്നത് ആവേശത്തോടെമാത്രമേ ഇന്ന് ഓര്ക്കാനാവൂ!അന്നത്തെ സാഹചര്യത്തില്‍ അതിനു പുറപ്പെടുക എന്നത് തീരെയും ചെറിയകാര്യമായിരുന്നില്ല!വ്യക്തിയുടെ ആത്മവിശ്വാസത്തിലും പുരോഗതിയിലും യുക്തിചിന്തയ്ക്ക് വലിയപ്രധാന്യമുണ്ടെന്ന് അദ്ദേഹം തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന പോസിറ്റീവ് യുക്തിവാദത്തെക്കുറിച്ച് അദ്ദേഹം ഏറെഎഴുതുകയും പറയുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തു.
ജീവിതത്തില്‍ലാളിത്യവും അച്ചടക്കവും അദ്ദേഹം കാത്തുസൂക്ഷിച്ചു .പരമാധികാരംകിട്ടിയകാലത്ത് രാജ്യത്ത് ആര്ഭാടത്തോട്‌ഭ്രമംകാണിച്ച മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.അധ:സ്ഥിതജനതയുടെ ജീവിതാഭിവൃദ്ധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവരെ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു.തമിഴ്നാട്ടിലെ ഭൂരഹിതരായ ദളിത്‌ജനതയ്ക്ക് അവിടുത്തെക്ഷേത്രങ്ങള്‍ കയ്യടക്കിവച്ചിരുന്ന ഭൂമിവിട്ടുകൊടുക്കാന്‍ അദ്ദേഹം നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്.അറസ്റ്റ്ചെയ്തിട്ടും പിന്മാറാതെ ആവിഷയത്തില്‍ ഉറച്ചുനിന്ന ഗോറയ്ക്ക് മുന്നില്‍ ഒടുവില്‍ ക്ഷേത്രവും സര്‍ക്കാരും മുട്ടുമടക്കിയതും ചരിത്രം!തന്‍റഭൂമിദാനപ്രവര്‍ത്തനങ്ങളും കിടക്കാടസമരങ്ങളും  സ്വാന്ത്ര്യാനന്തരഭാരതത്തിലും അദ്ദേഹം ഉശിരോടെനയിച്ചു!



1975ഇല്‍ മരണപ്പെടുംവരെ കര്‍മ്മനിരതമായ ആജീവിതം നമുക്ക് അത്രമേല്‍പ്രചോദനമാണ്; അദ്ദേഹം കൊളുത്തിവച്ച മാനവികബോധം അനേകംപേര്‍നെഞ്ചിലേറ്റുന്നു..ശൈശവവിവാഹങ്ങള്‍ക്കെതിരെയും അവശരുടേയും അനാഥരുടേയും  നിസ്സഹായരായ അനേകംപേരുടെയും സഹായഹസ്തമായും അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനതിന്റെ പ്രേരകശക്തിയായും മതപരവും വിശ്വാസപരവുമായ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും എതിരെ നിതാന്ത ജാഗ്രതപുലര്‍ത്തിക്കൊണ്ടും അദ്ദേഹം തുടങ്ങിയ യുക്തിവാദകേന്ദ്രം സാമൂഹികവിഷയങ്ങളില്‍ക്രിയാത്മകമായ ഇടപെടലുകള്‍നടത്തിക്കൊണ്ട് ഇന്നും സജീവമാണ്.ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന International Humanist and Ethical Union (IHEU)ന്‍റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള ഈ സ്ഥാപനം ലോകത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടേയും യുക്തിവാദികളുടെയും ശ്രദ്ധാകേന്ദ്രമാണ്.ഗോറയുടെ മകള്‍ മൈത്രിയാണ് ഈസ്ഥാപനത്തിന്റെ ഇപ്പോഴുള്ള
രക്ഷാധികാരി.

സാമൂഹികപരിഷ്കര്‍ത്താവ്‌,സ്വാതന്ത്ര്യസമരപോരാളി,മാനവികതാവാദി,മനുഷ്യസ്നേഹി,ഗാന്ധിയന്‍,ഗ്രന്ഥകാരന്‍തുടങ്ങി ബഹുമുഖവിശേഷങ്ങളോടുകൂടി തലമുറകള്‍ ഗോറയെ വായിക്കും. ഇന്ത്യന്‍ തപാല്‍വകുപ്പ് ഗോറയോടുള്ള  ആദരസൂചകമായി 2002ല്‍ സ്റ്റാമ്പ്‌പുറത്തിറക്കി..ഭാരതീയയുക്തിചിന്തയുടെ എക്കാലത്തെയും മികച്ച ആചാര്യനും പ്രയോക്താവുമായ ഗോറയുടെ ഓര്‍മ്മകള്‍ക്ക്മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു!

By Rejeesh Palavila 



അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍


അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍ :
രജീഷ് പാലവിള

ലോകത്തെ സാമ്പത്തികവും സാമൂഹികവും
നൈതികവുമായ പ്രവര്‍ത്തനത്തിനും നിയന്ത്രണത്തിനും ഇസ്‌ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത്  മാത്രമാണ് പരിഹാരമെന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്‌ലാമികമതമൌലികവാദികള്‍ .അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്നകാര്യത്തില്‍ അവര്‍ക്ക് സംശയലേശമില്ല.ഇസ്ലാമിലെ മിതവാദിക്കും തീവ്രവാദിക്കും ഒക്കെപ്രചോദനം അടിസ്ഥാനപരമായി അതിന്റെ പ്രമാണങ്ങള്‍ തന്നെയാണ് .ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍  കുറ്റബോധമില്ലാതെ കൊല്ലാനും മരിക്കാനും ആളുകളെ ഈ പ്രമാണങ്ങള്‍ ഉദ്ദരിച്ച്‌തന്നെ  പരുവപ്പെടുത്തിയെടുക്കാം  എന്നത് ഒരപ്രിയസത്യമാണ് .മുസ്ലീംമതതീവ്രസംഘടനകളുടെ പിറവിക്ക്പിന്നില്‍  രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളും കാരണങ്ങളുംകൂടിയുണ്ടെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെക്കൂടാതെ ഇസ്‌ലാമികതീവ്രവാദത്തിന് വളരാന്‍കഴിയില്ല  എന്നത് പഠനവിഷയമാണ് .ഇസ്ലാമികതീവ്രവാദം ചോദ്യംചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ ആധികാരികഗ്രന്ഥങ്ങളും വിമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ് .തീവ്രമതവികാരം കൊണ്ടുനടക്കുന്നവരെ ആകര്‍ഷിക്കാനും തങ്ങളിലേക്ക് ചേര്‍ക്കാനും തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതും ഈ പ്രമാണങ്ങളാണ്!മറ്റേതൊരു മതത്തെക്കാളും ഇസ്‌ലാം അതിന്റെ പ്രമാണങ്ങളാല്‍ പ്രതിക്കൂട്ടിലാകുന്നതും അതുകൊണ്ടാണ് .ഇന്ന് നാം കേള്‍ക്കുന്ന തരത്തില്‍ തീവ്രവാദം അതിന്റെ മുഴുവന്‍ ഭീകരതയോടും ലോകത്തിലെങ്ങും വളരുകയാണ് .

 റാഡിക്കല്‍ ഇസ്ലാമികഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍പോലും അത്രമേല്‍പ്രബലമാണ് .കുപ്രസിദ്ധരായ തീവ്രവാദികളോടും സംഘടനകളോടും തങ്ങളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി  ഇണങ്ങിയും പിണങ്ങിയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക.ലോകപോലീസ് വേഷംകെട്ടി തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച അമേരിക്ക റാഡിക്കല്‍ ഇസ്‌ലാമിന്റെ വിളഭൂമിയായി കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു വിരോധാഭാസം.വിഖ്യാതഎഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അയാന്‍ ഹിര്‍സിഅലി കുറച്ചുനാള്‍മുന്‍പ് പ്രശസ്തമായ  'വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ' ഒരു ലേഖനം എഴുതി. അമേരിക്കയില്‍ അപകടകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികതീവ്രവാദഗ്രൂപ്പുകളെകുറിച്ചായിരുന്നു അത്.അമേരിക്കയില്‍ ഇസ്‌ലാമികതീവ്രവാദം ഏറ്റവും ശക്തമായും ക്രിയാത്മകമായും പ്രചരിക്കുന്നതും വളരുന്നതും അവിടുത്തെ ജയിലുകളിലാണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം.അമേരിക്കന്‍ ജയിലുകളെ 'ജിഹാദിന്റെ അക്കാഡമികള്‍ ' എന്നാണ് അയാന്‍ വിവരിക്കുന്നത് .ഡന്മാര്‍ക്കില്‍നിന്നും അമേരിക്കയില്‍ കുടിയേറിയകാലത്ത്  പിറ്റ്സ്ബര്‍ഗ് കോളേജില്‍ ഒരു പ്രഭാഷണത്തിനായ്‌ ക്ഷണിക്കപ്പെട്ട തന്നെ അവിടുത്തെ ഇസ്‌ലാമിക സെന്ട്രറിലെ ഒരു ഇമാം(ഈജിപ്റ്റില്‍ ജനിച്ച ഇദ്ദേഹം1976മുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന ആളാണ് ) ഭീഷണിപ്പെടുത്തിയ സംഭവം അയാന്‍ വിവരിക്കുന്നു.ഇസ്‌ലാമികപ്രമാണങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള  ശിക്ഷ മരണമാണ്  എന്നയാള്‍ ആ പരിപാടിയില്‍ പരസ്യമായിപ്പറഞ്ഞു . ഒരു പ്രാദേശികപത്രത്തില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ അദ്ദേഹം അവിടെ നിന്നും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി .തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ  ആ മനുഷ്യനെ കുറിച്ച് താന്‍ പിന്നീട് കേള്‍ക്കുന്നത് അമേരിക്കന്‍ ജയിലുകളില്‍  സര്‍ക്കാര്‍ചിലവില്‍ ഇസ്‌ലാമികവിദ്യാഭ്യാസം നല്‍കാന്‍ അയാള്‍ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് എന്ന് അയാന്‍ കുറിക്കുന്നു .കുറ്റവാളികളുടെ എണ്ണംകൊണ്ട് ലോകത്തെ തന്നെ വലിയ ജയിലുകലാണ് അമേരിക്കയില്‍ ഉള്ളത് .അവിടെ കുറ്റവാളികളുടെ മതസ്വാതന്ത്ര്യത്തിന്റെയും 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായാണ് ഇത്തരം മതപഠനങ്ങള്‍ഏര്‍പ്പെടുത്തിയിരിക്കുന്നത്!! രണ്ടുദശാബ്ദങ്ങളോളം ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഇസ്ലാമിക് ജയില്‍ പരിപാടികള്‍ നയിച്ച മറ്റൊരു ഇമാമിനെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു .2003ലെ  9/11അക്രമത്തിനു വിമാനറാഞ്ചികളെ 'സ്തുതിച്ചുകൊണ്ട്'' അയാള്‍ ഒരു ന്യൂസ്പേപ്പറില്‍ നല്‍കിയ അഭിമുഖവും പരാമര്‍ശിക്കുന്നു .അത്തരം അനേകം പട്ടികകള്‍ നിരത്തിവയ്ക്കുന്നു. ഏകാന്തതടവറകളില്‍ ഇത്തരം ഇമാംമാരാണ്  മതംപഠിപ്പിക്കാന്‍ വരുന്നത് എന്നത് കെടുകാര്യസ്ഥതയായി അവര്‍ ഉറക്കെപ്പറയുന്നുണ്ട്.


2003ഇല്‍ ലോസ് എയ്ഞ്ചലസ് പോലീസ് പുറത്ത്വിട്ട കണക്കില്‍ അമേരിക്കന്‍ ജയിലുകളിലെ ഇരുപത് ശതമാനത്തോളം വരുന്ന ജനസംഖ്യയില്‍ മൂന്നുലക്ഷത്തിഅന്‍പതിനായിരത്തോളംപേര്‍ മുസ്ലീങ്ങളാണ്.അതില്‍ നല്ലൊരുശതമാനത്തോളംപേര്‍ ജയിലുകളില്‍വച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് .പ്രതിവര്‍ഷം മുപ്പത്തിയയ്യായിരം തടവുപുള്ളികള്‍ ഇത്തരത്തില്‍ മതം മാറുന്നു എന്നാണ് കണക്ക് .ഇതിലെ ദുരന്തം എന്താണെന്നാല്‍ കടുത്തമതമൌലികവാദികളാല്‍ ഇവരിലേറെപ്പേരും തീവ്രവാദത്തിന്റെ പ്രഥമപാഠങ്ങള്‍ പഠിക്കുകയും ജയില്‍ മോചിതരായി തുടര്‍പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സുകരാവുകയും ചെയ്യുന്നു . ഇത്തരത്തില്‍ അമേരിക്കന്‍ ജയിലുകളില്‍ നിന്നും ജിഹാദപ്രവര്ത്തനങ്ങളിലേക്ക്  പോകുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളുണ്ട് .അമേരിക്കയില്‍ നടന്ന തീവ്രവാദ സ്ഫോടനങ്ങളിലും അക്രമങ്ങളിലും അവിടുത്തെ  ജയിലുകളില്‍ മുട്ടയിട്ടു വിരിഞ്ഞ ഇത്തരം ജിഹാദികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട് ! അമേരിക്കയിലെ ഇസ്‌ലാമിക സംഘടനകളില്‍ പലതിന്റെയും നേതൃത്വം റാഡിക്കല്‍ഇസ്‌ലാമിസ്റ്റ് കളിലേക്ക് ചെന്നെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട് .അമേരിക്കന്‍ ജയിലുകളിലെ സര്‍ക്കാര്‍ സ്പോന്‍സര്‍ മതപഠനം സലഫികളെപ്പോലെയുള്ള കടുത്ത മതചിന്തകരാല്‍ നയിക്കപ്പെടുന്നത് ഇതിനകം ചര്‍ച്ചചെയ്യപ്പെടുകയും വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ നിന്നും ഐ എസ് അടക്കമുള്ള അനേകം തീവ്രസംഘടനകളിലേക്ക് പോയവരില്‍  ഇങ്ങനെ 'ജയിലില്‍ ജനിച്ച ജിഹാദികള്‍' ധാരാളമുണ്ട്. അതീവഗൌരവമുള്ള സുരക്ഷാപാളിച്ചയാണ് ഇത് .റാഡിക്കല്‍ ഇസ്‌ലാംപഠനം അവസാനിപ്പിക്കാനും  നിയന്ത്രിക്കാനുമുള്ള അനേകം നടപടികളും നിയന്ത്രണങ്ങളും ഇതിനോടകം ജയിലുകളില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.


ജിഹാദ് ഒരു വികാരമായി യുവാക്കളിലേക്ക് മാത്രമല്ല സ്ത്രീകളിലേക്കും കുട്ടികളിലേക്കും  എങ്ങനെ പടര്‍ന്നുപിടിക്കുന്നു എന്നത് പഠിക്കേണ്ടതും തിരുത്തേണ്ടതുമായ വസ്തുതയാണ്.
ലോകം അത്രമേല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു!ലോകത്തെ മുഴുവന്‍ മാനവികതയ്ക്കും എതിരെ അതിന്റെ സാമ്രാജ്യം വളരുകയാണ് .അതിനെ രാഷ്ട്രീയമായി ഉപയോഗിച്ച അമേരിക്ക ഉള്‍പ്പടെയുള്ള സാമ്രാജ്യത്വശക്തികള്‍കൂടി അതിനു സമാധാനം പറയണം !

ഗുരുവന്ദനം????

ഗുരുവന്ദനം?
Rejeesh Palavila 







അനന്തപുരി ഫൗണ്ടേഷൻ എന്നൊരു സ്വകാര്യട്രസ്റ് ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടാം തീയതി പൊതുവിദ്യാഭ്യാസവകുപ്പിന് നൽകിയ കത്തിന്മേൽ 'ഗുരുവന്ദനം' എന്നൊരു പരിപാടി കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നടത്തുന്നതിന് അവർക്ക് അനുമതിനല്കിക്കൊണ്ടു പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ ഒരു സർക്കുലർ കത്ത് കൈപ്പറ്റിയതിന്റെ  നാലാംനാൾ   പൊതുവിദ്യാലയങ്ങളുടെ ശ്രദ്ധയിലേക്ക് പുറപ്പെടുവിക്കുകയുണ്ടായി.മദ്യത്തിനും മയക്കുമരുന്നിനുമൊപ്പം മൽസ്യ-മാംസാദികളെപ്പെടുത്തി സസ്യാഹാരത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിച്ച ആദരണീയനായ വിദ്യാഭ്യാസമന്ത്രി ശ്രീ.രവീന്ദ്രനാഥിന്റെ വകുപ്പ്  ഇങ്ങനെ ഒരനുമതികൊടുത്തതിൽ ആർക്കും അതിശയംതോന്നാനിടയില്ല .
അനന്തപുരി ഫൗണ്ടേഷന്റെ  സെക്രട്ടറിക്ക് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനമുണ്ടോ എന്നറിയില്ല ,ഏതായാലും സംസ്ഥാനത്തെ വിദ്യാഭ്യാസ  ഉപഡയറക്‌ടർമാർക്കും ജില്ലാ/ഉപജില്ലാ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കുംവേണ്ടി പുറപ്പെടുവിച്ച പ്രസ്തുത സർക്കുലറിൽ അനന്തപുരി സെക്രട്ടറിക്കും 'പകർപ്പ്' വച്ചിട്ടുണ്ട് .  



'ഗുരുവന്ദനം' പരിപാടിയുടെ പ്രഖ്യാപിതലക്‌ഷ്യം 'മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുത്' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്നതാണ് .എന്താണ് ഈ പരിപാടിയുടെ രൂപരേഖ എന്നത് 
വ്യക്തമല്ല .തങ്ങളുടെ ആഗ്രഹപ്രകാരം സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുവാദംകിട്ടിയ  'ഗുരുവന്ദനം' നടത്താനുള്ള ഒരുക്കത്തിലായിരിക്കാം സംഘാടകർ .ഇക്കഴിഞ്ഞ ഗുരുപൂർണ്ണിമയോട് അനുബന്ധിച്ച്  ആർ.എസ്.എസ്സിന്റെ സഞ്ജീവനി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന 'ഗുരുപൂജ' എന്ന പരിപാടിയുടെ വിവാദപശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസകാര്യാലയത്തിന്റെ സർക്കുലർ 'അതുതാനല്ലയോ ഇത് എന്ന വർണ്യത്തിലാശങ്ക ഉണ്ടാക്കിയിരിക്കുകയാണ് .ആർ.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള വിവിധ ബാലഗോകുലങ്ങളിൽ ഇതേ സമയത്ത്  'ഗുരുവന്ദനം' എന്ന പേരിൽ  ഗുരുപൂർണിമ ആഘോഷിക്കപ്പെട്ടത്  ഇതിനോട് ചേർത്തുവായിക്കുന്ന ആർക്കും 'ശങ്ക' തോന്നുക സ്വാഭാവികം.ചേർപ്പ് സ്കൂളിന്റെ മാനേജ്മെന്റാകട്ടെ തങ്ങൾ നടത്തിയ ഗുരുപൂജ വിദ്യാഭ്യാസവകുപ്പിന്റെ  സർക്കുലറിന്റെ ഭാഗമാണെന്ന് വാദിക്കുകയും ചെയ്യുന്നു!അതിനെ നിഷേധിച്ചുകൊണ്ട് 'ഗുരുവന്ദനത്തിനും' 'ഗുരുപൂജയ്ക്കും' തമ്മിൽ യാതൊരുബന്ധവുമില്ല എന്നിങ്ങനെ ഒരു 'മറുപടി സർക്കുലർ' ഇറക്കേണ്ടിവന്ന ഗതികേടിലാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ  വിദ്യാഭ്യാസവകുപ്പ് !


ചേർപ്പ് സ്കൂളിൽ അതാത്‌ ക്ളാസ്സിലെ  വിവിധമതവിശ്വാസികളായ മുഴുവൻകുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു 'ഗുരുപൂജ' നടത്തിയത് .കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ കാൽക്കൽ പൂക്കളർപ്പിച്ച് നമ്രശിരസ്കരായി പാദംതൊട്ടുകുമ്പിടുന്ന വിദ്യാർത്ഥിയെ അധ്യാപകൻ കൈകളുയർത്തി തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതോടെ അവസാനിക്കുന്ന  ഒരുതരം മതചടങ്ങാണ്  കൊണ്ടാടപ്പെട്ടത്! പഠിപ്പിക്കുന്ന ഗുരുവിന്റെ കാല് തൊട്ടുവന്ദിക്കുന്നതിൽ എന്താണിത്ര അപരാധം എന്ന അതിശയോക്തിയുമായി  ആര്ഷഭാരതോദ്ധരണികളോടെ  അവതരിക്കുന്നവർ ധാരാളമുണ്ടാകാം.ആചാരവിശ്വാസങ്ങളുടെ മറവിൽ സംസ്കാരസംരക്ഷണം എന്ന പേരിൽ  സംഘപരിവാറിന്റെ അജണ്ടകൾ പൊതിയിടങ്ങളായ പള്ളിക്കൂടങ്ങളിൽ തന്ത്രപൂർവ്വം കൊണ്ടിറക്കുന്നു എന്നത് സംശയത്തോടെ കാണേണ്ടതുണ്ട്. 

സംസ്ഥാനത്തെ വിവിധ സ്കൂൾ മാനേജ് മെന്റുകൾ തങ്ങളുടെ മതപരമായ താത്പര്യങ്ങൾ വിദ്യാർത്ഥികളിൽ കെട്ടിയിറക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത് .വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ പച്ചയും കാവിയുമൊക്കെ പുരട്ടുന്ന മതവിദ്യാലയങ്ങളായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ് !

നല്ല അധ്യാപകർ കുട്ടികളുടെ മനസ്സിൽ ജീവിക്കുന്നത് വേഷംകെട്ടലുകളിലൂടെയല്ല.എല്ലാ മേഖലയിലുമെന്നപോലെ അധ്യാപകർക്കിടയിലും നല്ലവരും തെമ്മാടികളുമുണ്ട് .സവിശേഷമായ മഹത്തവൽക്കരണവും ആദർശവൽക്കരണവും തികച്ചും അതിരുകടന്നതാണ്.അറിവും വിവേകവും വിദ്യാർത്ഥികളോട് ആത്മബന്ധങ്ങളും സൂക്ഷിക്കാൻ കഴിയുന്ന അധ്യാപകർ  കുട്ടികളുടെ മനസ്സിലാണ്  ജീവിക്കുന്നത് .അതിനുപകരം മതാധിഷ്ഠിതസങ്കൽപ്പങ്ങളുടെ ഉപോല്പന്നമായ പാദപൂജയും വിഗ്രഹദണ്ഡനമസ്കാരവും കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ല.പാഠഭാഗങ്ങൾ ശ്രദ്ധയോടെ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്താൽപോരാ അധ്യാപകർ ഇങ്ങനെ തങ്ങളുടെ പാദങ്ങളിൽ കുമ്പിടുന്ന ശിഷ്യരിൽ സവിശേഷമായി ചൊരിയുന്ന അനുഗ്രഹംകൂടിയുണ്ടെങ്കിലെ സമ്പൂർണ്ണതയുണ്ടാകൂ എന്നതരം ഫ്യുഡൽഭക്തിചിന്ത കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുകയാണ് ഇത്തരം ആചാര്യസങ്കല്പങ്ങളും പൂജാദികർമ്മങ്ങളും.



പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികളിൽ ഇത്തരം ഏതെങ്കിലും തരത്തിലുള്ള മതബോധം സൃഷ്ടിക്കേണ്ടയിടങ്ങളല്ല.മതേതരമായിരിക്കണം ഓരോ വിദ്യാലയവും.അവിടുത്തെ വിദ്യാർത്ഥികളുടെ മതമോ വിശ്വാസമോ മതനിരാസമോ ഒന്നും സ്കൂളിന്റെ വിഷയമോ സ്കൂൾ ഇടപെടണ്ട കാര്യമോ ആവരുത്.നിർഭാഗ്യവശാൽ നമ്മുടെ വിദ്യാലയങ്ങൾ വിവിധമതശക്തികളുടെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്.കുഞ്ഞുമസ്തിഷ്കങ്ങളിൽ കുത്തിവയ്ക്കപ്പെടാൻ ഇടയുള്ള സ്വാർത്ഥമായ മതചിന്തകൾ നശിപ്പിക്കുന്നത് നാളത്തെ തലമുറയെക്കൂടിയാണ്.പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നിയേക്കാവുന്ന പല പഠനരീതികളുടെയും ചടങ്ങുകളുടെയും മറവിൽ മതശക്തികളുടെ സങ്കുചിതതാൽപ്പര്യങ്ങൾ കടന്നുവന്നേക്കാം.സ്ത്രീവിരുദ്ധ പ്രഭാഷണങ്ങൾ  നടത്തി കയ്യടിവാങ്ങിയ രജിത്കുമാറിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ മൂല്യബോധക്‌ളാസ്സുകള് നടത്താൻ ഏൽപ്പിച്ച ദാരുണമായ നടപടി ഒരു സാംസ്‌കാരികദുരന്തമായിരുന്നു.അതിനെ അപലപിച്ച ഇടതു സർക്കാർ ഗുരുവന്ദനം എന്ന പേരിൽ പൊതുവിദ്യാലയങ്ങളിൽ എന്താണ് നടത്താൻ പോകുന്നതെന്ന് കേരളത്തിലെ പൊതുസമൂഹത്തോട് പറയേണ്ടതുണ്ട് .മതോൽപ്പന്നമായ മൂല്യബോധങ്ങൾ കെട്ടിവച്ച് ഒരു തലമുറയുടെ ദിശാബോധത്തെ നിരുത്തരവാദപരമായി നശിപ്പക്കരുതേ എന്നോർമ്മിപ്പിച്ചുകൊള്ളുന്നു !

Is Free thought is a crime in India ?


സ്വതന്ത്രചിന്ത ഇന്ത്യയിൽ അപരാധമോ ?
രജീഷ് പാലവിള ,തായ് ലാൻഡ്





2013 ആഗസ്റ്റ് 20, പ്രഭാതസമയം 7:20 .പൂനയിലെ ഓങ്കാരേശ്വരക്ഷേത്രപരിസരം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ പ്രഭാതസവാരിക്കിറങ്ങിയ ഒരുവൃദ്ധന്റെ നേർക്ക് പോയിന്റ് ബ്ളാങ്കിൽ നാലുതവണ വെടിയുതിർത്തു.തലയിലും നെഞ്ചിലും  വെടിയുണ്ടകൾതറച്ച് ആ മനുഷ്യൻ നിമിഷങ്ങൾക്കകം നിലംപതിച്ചു.തൻറെരാജ്യത്ത് തന്റെജനങ്ങളിൽനിന്നും തനിക്ക് സുരക്ഷിതത്വംവേണ്ടിവരികയാണെങ്കിൽ അതിലെന്തോ തകരാറുണ്ടെന്നും ഇന്ത്യയുടെ ഭരണഘടനയ്ക്കും നീതിന്യായത്തിനുംവേണ്ടിയാണ് താൻനിലകൊള്ളുന്നതെന്നും തന്റെപോരാട്ടങ്ങൾ ആർക്കെങ്കിലും എതിരെയല്ലെന്നും എല്ലാവർക്കുംവേണ്ടിയാണെന്നും പ്രഖ്യാപിച്ച്  ഇരുട്ട്നിറഞ്ഞ തെരുവുകളിൽ ഒരു ചെറുദീപനാളംപോലെ പ്രകാശിച്ച നരേന്ദ്ര ദാഭോൽക്കറായിരുന്നു അത് !ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും ക്രിയാത്മകമായി പ്രവർത്തിക്കുകയുംചെയ്തു എന്നതായിരുന്നു അദ്ദേഹംചെയ്ത അപരാധം.


2015 ഫെബ്രുവരി 16 മഹാരാഷ്ട്രയിലെ മറ്റൊരുപ്രഭാതം.സമയം:9:25 .പ്രഭാതസവാരികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വൃദ്ധദമ്പതികളുടെനേർക്ക് മോട്ടോർബൈക്കിലെത്തിയ രണ്ടുപേർ അഞ്ചുതവണ നിറയൊഴിച്ചു.കഴുത്തിന്റെപിൻഭാഗത്തും നെഞ്ചത്തും തലയിലുമായി വെടിയേറ്റ് ഗുരുതരമായ നിലയിലായ അവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. മരണത്തോട്മല്ലിട്ട് നാലുദിവങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് അതിലൊരാൾ ഫെബ്രുവരി ഇരുപതാം തീയതി മരണപ്പെട്ടു.ഇടതുചിന്തകനും ഇരുപത്തിയൊന്നോളം പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും സാമൂഹികപരിഷ്കർത്താവുമായിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ് പൻസരെയായിരുന്നു തന്റെഎൺപത്തിയേഴാംവയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ആമനുഷ്യൻ. വീരശിവജിയെക്കുറിച്ച് മറാത്തിഭാഷയിൽ
രചിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും ഏറ്റവുംമനോഹരവുമായ ജീവചരിത്രത്തിൽ 'ആരായിരുന്നു ശിവജി' എന്നദ്ദേഹം വിശദീകരിച്ചു എന്നതായിരുന്നു പ്രകോപനം.ചരിത്രത്തിലെ ശിവജി 'ഹിന്ദുത്വവാദി'കളുടെ ശിവജിയല്ലെന്നും തന്റെസൈന്യത്തിലും സഭയിലും അനേകംമുസ്ലിങ്ങൾക്ക് അർഹമായപദവികൾനൽകിയ മതേതരബോധമുണ്ടായിരുന്ന പ്രജാസ്‌നേഹിയും പരിഷ്കർത്താവുമായിരുന്ന ശിവജിയായിരുന്നു എന്നദ്ദേഹം എല്ലാത്തെളിവുകളുംനിരത്തി ആധികാരികമായി വരച്ചിട്ടത് ഹിന്ദുഫാസിസ്റ്റുകളേയും ഹിന്ദുഭരണകൂടങ്ങളേയും ചൊടിപ്പിച്ചു.തങ്ങൾ തീരുമാനിക്കുന്ന 'ധർമ്മ'ത്തിനുവേണ്ടി അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു.'ധർമ്മത്തിനുവേണ്ടി' ആരെയും കൊല്ലാമെന്നാണ്‌ അവരുടെ വേദാന്തം!മഹാരാഷ്ട്രയിൽ സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ദാഭോൽക്കറുടേയും പൻസരെയുടേയും കൊലപാതകങ്ങൾക്ക്പിന്നിൽ ഒരേ ബുദ്ധികേന്ദ്രമായിരുന്നു എന്നആരോപണത്തോടും വിമർശനത്തോടും അന്നത്തെ പോലീസ്മേധാവിയായിരുന്ന കെ.എൽ.ബിഷ്‌ണോയി ലാഘവത്തോടെപറഞ്ഞത് ഇരുവരും പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു എന്നതൊഴിച്ചാൽ ഇരുകൊലപാതകങ്ങൾക്കും മറ്റൊരുബന്ധവുമില്ലെന്നായിരുന്നു!



2015 ആഗസ്റ്റ് 30 കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ ഒരുപ്രഭാതം .കല്യാൺനഗറിലെ ഒരുവീട്ടിലേക്ക് രണ്ടുപേർ ബൈക്കിലെത്തി. കതകിൽതട്ടിവിളിച്ച അതിഥികൾക്ക് വാതിൽതുറന്നുകൊടുത്ത പ്രായമായ സ്ത്രീയോട് വന്നവർ ഗൃഹനാഥന്റെശിഷ്യരാണ് എന്നുപറയുന്നു.
അവർക്കുള്ള കോഫിയുമായിവന്ന ആ സ്ത്രീ പിന്നീട്കേട്ടത് രണ്ടുറൌണ്ട് വെടിയൊച്ചയായിരുന്നു.ഗൃഹനാഥനെ ചോരപുതപ്പിച്ച് അക്രമികൾ കടന്നുകളഞ്ഞു.കന്നഡസാഹിത്യത്തിനും നവോത്ഥാനത്തിനും മൗലികമായ സംഭാവനകൾനൽകി കേന്ദ്ര-കന്നഡസാഹിത്യഅക്കാഡമികളുടേതുൾപ്പടെ അനവധിപുരസ്കാരങ്ങൾനേടിയ എം.എം.കൽബുർഗിയായിരുന്നു എഴുപത്തിയാറാംവയസ്സിൽ ക്രൂരമായികൊല്ലപ്പെട്ട ആഗൃഹനാഥൻ !




2017 സെപ്റ്റംബർ 5 ,ബംഗലുരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണി .ജോലികഴിഞ്ഞ് വസതിയിലേക്ക് മടങ്ങിയെത്തിയ ഒരു പത്രപ്രവർത്തകയെ അവരുടെ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്ന ഒരാൾ പോയിന്റ് ബ്ളാങ്കിൽ വെടിവയ്ക്കുന്നു.അവരെ പിന്തുടർന്ന് ഒപ്പം വന്ന മറ്റുരണ്ടുപേർ തുടർന്നും വെടിവയ്ക്കുന്നു.തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകൾതുളച്ചുകയറി നിമിഷങ്ങൾക്കകം അവർകൊല്ലപ്പെട്ടു. പത്രികയിലൂടെയും പ്രസംഗങ്ങളിലൂടെയും ആത്മീയവ്യവസായങ്ങളെയും സംഘപരിവാർ അക്രമങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമായിരുന്നു ആഅക്രമം.
അമ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന ആ സ്ത്രീയിൽ ലക്‌ഷ്യംകണ്ടത് ഏഴോളം വെടിയുണ്ടകൾ!കർണ്ണാടകയിലെ
 വിഖ്യാതമായ ലങ്കേഷ്പത്രികയുടെ പത്രാധിപയായിരുന്ന ഗൗരിലങ്കേശായിരുന്നു അവിടെ നിഷ്കരുണംകൊല്ലപ്പെട്ടത്.


മേൽവിവരിച്ച ഏതാണ്ട്സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട സാമൂഹികപ്രവർത്തകരും എഴുത്തുകാരും
 അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്തസാക്ഷികളാണ്.അവരുടെ അരുംകൊലകളിലേക്ക് നീണ്ടുചെന്ന  പലതരംഅന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് അപകടകരമായ നിലയിൽ കരുത്താർജ്ജിക്കുന്ന ഹിന്ദുതീവ്രവാദത്തെകുറിച്ചാണ്.സനാതന സത്നപോലെയുള്ള കടുത്ത തീവ്രവാദസംഘടനകൾ തങ്ങളുടെ അജണ്ടകൾ നേടിയെടുക്കാൻ ഉയരാനിടയുള്ള ഏതുതരം ഭിന്നസ്വരങ്ങളെയും ഭയപ്പെടുത്തി അടക്കംചെയ്യാനും അതിനുകൂസാക്കാതെ എതിർപ്പുകൾ തുടരുന്നവരെ കൊന്നൊടുക്കാനും പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടവിഷയമാണ്.ഗൗരിലങ്കേഷ് വധവുമായി അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വളരെആസൂത്രിതമായ അക്രമണങ്ങളാണ് ഇതെല്ലാമെന്നായിരുന്നു.ഇരകളുടെ പേരുവിവരങ്ങൾ തയ്യാറാക്കി അവസരോചിതമായി ആക്രമിക്കാൻ പദ്ധതികൾരൂപീകരിച്ച് അതിനുവേണ്ടി ജീവത്യാഗംചെയ്യാൻവരെ തയ്യാറാകുന്നതരത്തിൽ മസ്തിഷ്കപ്രക്ഷാളനംചെയ്യപ്പെട്ട യുവാക്കളെ സംഘടിപ്പിച്ച് അവർക്ക് പണവും പാരിതോഷികവുംനൽകി ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന ഫാസിസത്തിന്റെ ക്രൂരമായസാമ്രാജ്യങ്ങൾ രാജ്യത്ത് വിശാലമായിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.ഗൗരി കൊല്ലപ്പെട്ട സമയത്ത് മോഡിഭക്തന്മാരും കേന്ദ്രമന്ത്രിമാരുംവരെനടത്തിയ പ്രതികരണങ്ങളും അർഹമായ ശിക്ഷയെന്നുപരിഹസിച്ചുനടത്തിയ ട്വീറ്റുകളുമൊക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നുവെന്നതിന് അടിവരയിടുന്നു.

ഇത്തരത്തിൽ എഴുത്തുകാരെയും സാമൂഹികപ്രവർത്തകരെയും ഒരുഭാഗത്ത് ഭീഷണിപ്പെടുത്തിയും ഇല്ലാതെയാക്കിയും കൈകാര്യംചെയ്യുമ്പോൾ മറ്റൊരു ഭാഗത്ത് പശുസംരക്ഷണത്തിന്റെ പേരിൽനടക്കുന്ന ആൾക്കൂട്ടവിചാരണകളും അരുംകൊലകളുമാണ്.പശുസ്നേഹത്തിന്റെ അക്രമങ്ങളെന്നപേരിൽ സംഘടിതമായി പലരും ഇതിനെലഘൂകരിക്കുമ്പോഴും,വളരെ ആസൂത്രിതമായി ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുംമേലുള്ള വംശീയഹത്യകളാണ് ഇതെന്നത് പ്രശ്നങ്ങളെ വിലയിരുത്തുന്ന ആർക്കും ബോധ്യമാകും.എന്തുകൊണ്ട് മുൻപെങ്ങുമില്ലാത്തതരത്തിൽ ഇത്തരത്തിൽ ജനക്കൂട്ടവിചാരണകൾ ശക്തമായി എന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.നരേന്ദ്രമോഡിസർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് ഇത്തരംകൊലപാതകങ്ങൾ പരക്കെആരംഭിച്ചതും തുടർക്കഥയായിമാറിയതും.ഇത്തരത്തിൽ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥകളെ  വെല്ലുവിളിച്ച് നിയമംകയ്യിലെടുക്കാൻ ആൾക്കൂട്ടങ്ങൾക്ക് പ്രചോദനമായത് ഭാരതീയ ജനതാപാർട്ടിയുടേയും സംഘപരിവാർ സംഘടനകളുടേയും നേതാക്കളും പ്രവർത്തകരും 'പശു' എന്ന ബിംബത്തെ ഉയർത്തിക്കാട്ടി പലപ്പോഴായി നടത്തിയതും തുടരുന്നതുമായ  നാടകങ്ങളും

പ്രസ്താവനകളുമായിരുന്നു.ഇരകളിൽ തൊണ്ണൂറുശതമാനവും മുസ്ലിംങ്ങളായിരുന്നു എന്നത് മതാധിഷ്ഠിത ഭീകരതയുടെ മുഖംകൂടി  വെളിപ്പെടുത്തുന്നതാണ്.ദാരുണമായ ഈ അരുംകൊലകളിലെല്ലാം രാജ്യത്തെ മതേതരസമൂഹവും ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കുകയും ഒച്ചവയ്ക്കുകയും ചെയ്യുമ്പോഴും ബഹു:പ്രധാനമന്ത്രി നിഗൂഢമായ നിശബ്ദത പുലർത്തുകയാണുണ്ടായത്.
ഫലത്തിൽ അക്രമങ്ങൾ വർദ്ദിക്കുകയാണ്.''ബീഫ്'' ഭയം രാജ്യവ്യാപകമായി ഉണ്ടാക്കാൻ കഴിഞ്ഞതിൽനിന്നും ഏറ്റവും നേട്ടമുണ്ടാക്കിയത് രാജ്യത്തെ ബീഫ്കയറ്റുമതിക്കാരാണ്.കഴിഞ്ഞ നാലുവർഷംകൊണ്ടു ബീഫ്കയറ്റുമതിയിൽ അമേരിക്കയേയും ആസ്ട്രേലിയായേയും പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.ഇന്ത്യയുടെ ബീഫ് കയറ്റുമതിക്കാർ അധികവും ഹിന്ദുമുതലാളിമാരും സംഘപരിവാർഅനുകൂലികളോ പ്രവർത്തകരോ എന്നറിയുമ്പോഴാണ് 'ബീഫ്' വിഷയത്തിന്റെ വ്യാവസായികരാഷ്ട്രീയം ബോധ്യപ്പെടുന്നത്.



ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ ചിരകാലസ്വപ്നത്തെ ആസന്നഭാവിയിൽ സാക്ഷാത്ക്കരിക്കാനുള്ള ചരടുവലികളാണ് സംഘപരിവാരങ്ങൾ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്.ഹിന്ദുക്കളുടെ സംരക്ഷകരായി അവതരിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ധ്രുവീകരണം നടപ്പാക്കുന്നതിൽ അവർ അക്ഷീണം പ്രവർത്തിക്കുകയാണ് .ഇസ്‌ലാമിക മതമൗലികവാദികളും തീവ്രസംഘടനകളും പരോക്ഷമായി സംഘപരിവാരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മതേതരസമൂഹം ഏറ്റവും ജാഗ്രതയോടെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയശക്തികളെ എല്ലാ രീതിയിലും ഒറ്റപ്പെടുത്തുകയും 'നാനാത്വത്തിൽ ഏകത്വം' എന്ന നമ്മുടെ ഭരണഘടനയുടെ പ്രഖ്യാപിത ആദർശത്തിനും വൈവിധ്യത്തിനുംവേണ്ടി നിലകൊള്ളേണ്ടതുണ്ട് .ജനാധിപത്യത്തെ ശക്തിപ്പെടുത്തുകമാത്രമാണ് മതശക്തികളെ ദുർബലപ്പെടുത്തുവാനുള്ള മാർഗ്ഗം.മതരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് നമ്മുടെ സമൂഹങ്ങൾ വിഭജിക്കപ്പെട്ടാൽ സമാധാനപരമായി ജീവിക്കുക എന്നത് ഒരുമനോഹരമായ സ്വപ്നം മാത്രമായിരിക്കും.നമ്മുടെ ജനാധിപത്യഭരണഘടനതരുന്ന എല്ലാഅവകാശങ്ങളും നിലനിൽക്കേണ്ടതിൽ ഉത്തരവാദിത്തത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഓരോരുത്തർക്കും കടമയുണ്ട്. കരുത്താർജ്ജിക്കുന്ന ഭൂരിപക്ഷവർഗ്ഗീയതയോടും  അതിനുകൂടുതൽ കരുത്തേകുന്ന ന്യൂനപക്ഷവർഗ്ഗീയതയോടും നാം കരുതലോടെ ഇരുന്നേമതിയാകൂ !