To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday 29 June 2011

നാസ്തികനായ ദൈവം..a debate with ravichandran; 'Gandhi in the history'




rejeesh: "സ്നേഹിക്കയില്ല ഞാന്‍ ,നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും"-എന്ന നിലപാടാണ് എനിക്കും ഉള്ളത്..ഗന്ധിജിയെ സംബെന്ധിചിടത്തോളം അദ്ധേഹത്തിന്റെ ധാര്‍മിക ചിന്തകളും ഈശ്വരവിശ്വാസവും പൂരിതമായിരുന്നല്ലോ.അത്തരത്തില്‍ മാനവികതയിലെക് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ മതവിശ്വാസം കൊണ്ടോ യുക്തിവാദം കൊണ്ടോ വ്യെക്തിക്കോ സമൂഹത്തിനോ പ്രയോജനമില്ലെന്ന അഭിപ്രായമാണ്എനിക്കുള്ളത്.ഒരാളെ ഔന്നിത്യത്തിലേക്ക്‌ ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ എല്ലാ വിശ്വാസങ്ങളും നല്ലതാണു എന്ന ശ്രീരാമകൃഷ്ണപരമഹംസന്റെ വചനം ഇവിടെ പ്രസക്തമാണ്.അത്തരത്തില്‍ ഒരു മനുഷ്യന്‍ പുരോഗമിക്കുമ്പോള്‍ അവന്‍ മതവിശ്യാസിയായാലും യുക്തിവാദിയായാലും അവനുവേണ്ടി ഹൃദയം നിറഞ്ഞുഞാന്‍ കൈയ്യടിക്കും

ravichandran: എം.കെ ഗാന്ധി ശ്രീനാരയണഗുരു, ഗോറ, ഇ.വി.രാമസ്വാമി നായ്ക്കര്‍ എന്നിവരുമായി നടത്തിയ സംവാദങ്ങള്‍ വായിച്ചിട്ടുണ്ടോ? ഗാന്ധിയും ടാഗോറും തമ്മില്‍ ബീഹാര്‍ ഭൂകമ്പത്തെപ്പറ്റി നടത്തിയ കത്തിടപാടുകളും വായിക്കേണ്ടവതന്നെ.ലോകത്തെ മാറ്റിമറിച്ച ചിന്തകന്‍മാരും വിപഌവകാരികളും
ഏറെയും മതനിഷേധികളായിരുന്നുവെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ദൈവത്തില്‍ നിന്നകലുമ്പോള്‍ മനുഷ്യനോട് അടുക്കും എന്നാതാണ് മാനവികാവാദത്തിന്റെ അടിത്തട്ട് പ്രമേയം. മനുഷ്യസ്‌നേഹിയായ വിശ്വാസിയും അവിശ്വാസിയും കൊള്ളാം എന്ന് രജീഷ് പറയുന്നു. അതായത് മനുഷ്യസ്‌നേഹി അല്ലാത്ത വിശ്വാസിയും അവിശ്വാസിയും കൊള്ളില്ല. ഇത് ലോജിക്കലായി വളരെ ദുര്‍ബലമായ പ്രസ്താവനയാണ്. കാരണം
മനുഷ്യസ്‌നേഹം എന്ന സദ്ഗുണത്തെ രണ്ട് വിഭിന്നഗുണങ്ങളുമായി കൂട്ടിയിണക്കി രണ്ടിനേയും സമമാക്കുന്ന നിലപാടാണിത്. മനുഷ്യസ്‌നേഹിയായ മര്‍ദ്ദകനും മനുഷ്യസ്‌നേഹിയായ മര്‍ദ്ദിതനും-മനുഷ്യസ്‌നേഹിയായ ശത്രുവും മനുഷ്യസ്‌നേഹിയായ മിത്രവും....ഇവരെയൊക്കെ മനുഷ്യസ്‌നേഹം എന്ന നാമവിശേഷണം
ആദ്യമിട്ട് സമീകരിക്കാനാവുമോ? മതവിശ്വാസികളില്‍ വളരയേറെപ്പേര്‍ നല്ലവരാണ്. കാരണം അതവരുടെ മതവിശ്വാസമല്ല മറിച്ച് മതത്തെ അവര്‍ നേര്‍പ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.മതം പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നത്. ബാക്കി വരുന്നമഹാഭൂരിപക്ഷവും യുക്തിപൂര്‍വം
നേര്‍പ്പിച്ചും ഭേദഗതി ചെയ്തും മതം ആചരിക്കുന്നു-അവരാണ് സമൂഹത്തിന് അനുഗ്രഹമാകുന്നത്. സബാത്ത് ദിനം ജോലി ചെയ്യുന്നവര്‍ക്ക് ബൈബിളില്‍ വധശിക്ഷയാണ് പറഞ്ഞിരിക്കുന്നതെന്നറിയാമോ? സതി മറ്റേതൊരു
ഹിന്ദു ആചാരത്തേയുംപോലെ മതപരമായി ന്യായീകരിക്കാനാവുമെന്നറിയാമോ? ഇന്നമല്‍ മുശ്രിക്കൂന നജുസിന്‍(9:26) (എല്ലാ മുശ്രിക്കുകളും മലമാകുന്നു) എന്ന് കുര്‍-ആനില്‍ പറഞ്ഞിരിക്കുന്നത് പാലിക്കുന്നവനാണോ മറക്കുന്നവനാണോ യഥാര്‍ത്ഥ മതവിശ്വാസി? എം.കെ. ഗാന്ധിയുടെ വ്യക്തിത്വത്തിലെ കളങ്കമായിരുന്നു അദ്ദേഹത്തിന്റെ മതവിശ്വാസം. വര്‍ണ്ണവ്യവസ്ഥയെ ന്യായീകരിച്ചിരുന്ന ഒരാള്‍,
ശൈശവവിവാഹം നടത്തിയ ഒരാള്‍, മതനേട്ടം കൊതിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ച് ഭാര്യയെ പീഡിപ്പിച്ച ഒരാള്‍...പക്ഷെ മതത്തിനും നശിപ്പിക്കാനാവാത്ത ഒരുപിടി നന്മകള്‍ ഗാന്ധിയിലുണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. ഭഗത്സിംഗിനെ തൂക്കിലേറ്റിയതിന്റെ അടുത്ത ദിവസങ്ങളില്‍ ലഹോര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചെന്നിറങ്ങിയ ഗാന്ധിയെ ജനം കറുത്ത ബൊക്കകളും കൂക്കുവിളികളുംകൊണ്ട് എതിരേറ്റ
സംഭവം രജീഷിനറിയുമോ? ഇല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുമെന്ന് വിചാരിക്കുന്നു.
rejeesh: പ്രിയങ്കരനായ രവിചന്ദ്രന്‍ സര്‍ ,
'മനുഷ്യ സ്നേഹി' എന്ന മാനദണഡം കൊണ്ട് വിശ്വാസത്തെയും അവിശ്വാസതെയും കൂട്ടിയിനക്കുകയല്ല ഞാന്‍ ചെയ്യുന്നത്.അത് ലോജിക്കലായി ദുര്‍ബലമാണോ അല്ലയോ എന്നതിലുമഅപ്പുറം ഒരു വെക്തി അവന്റെ സമൂഹത്തിനു എന്താണ് എന്ന നിലയ്ക്ക് അതിനെ കാനനമെന്നെ ഞാന്‍ പറഞ്ഞുള്ളൂ.മനുഷ്യനെ ഒരു ആശയമായി കാണുന്നത് ഏതു നിലയ്ക്കും തെറ്റായിരിക്കാനാണ് സാധ്യത.സ്നേഹമെന്ന ഗുണത്തിനു ഈശ്വരവിശ്വാസവുമായോ യുക്തിവാദവുമായോ ബന്ധമൊന്നുമില്ലല്ലോ.അതിനെ വികസിപ്പിക്കുക എന്നതും മാനവികതയുടെ വാനവിശാലതയിലേക്ക്‌ പറന്നുയരുക എന്നതും ഒരു വെക്തിയുടെ നേട്ടമാണ്.അത്തരം വെക്തികള്‍ ലോകത്തെ മാറ്റിമറിയക്കുവാന്‍ കെല്‍പ്പുള്ള ഊര്ജസ്വലെര്‍ എന്ന നിലയ്ക്കും മംഗളകാരികള്‍ എന്ന നിലയ്ക്കും  അവന്റെ വളര്‍ച്ചയില്‍ ഞാന്‍ ആഹ്ലാദിക്കും.അവന്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് എന്റെ വിഷയമല്ല.ഞാന്‍ ഗാന്ധിജിയെ സ്നേഹിക്കുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ ഗാന്ധി മുറുകെപിടിച്ച എല്ലാ വിശ്വാസങ്ങളെയും അന്ഗീകരിക്കുകയും സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നര്‍ത്ഥമില്ല.എം.കെ. ഗാന്ധിയുടെ വ്യക്തിത്വത്തിലെ കളങ്കമായിരുന്നു അദ്ദേഹത്തിന്റെ മതവിശ്വാസം എന്ന് സാര്‍ പറയുന്നു. .സംഘടിത മതങ്ങളും അതിന്റെ ആചാര-അനുഷ്ഠാന വിശ്വാസ കോലാഹലങ്ങളും മനുഷ്യനെ പരാശ്രയ ജീവികളും ദുര്‍ബലരും ആക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഓരോ കുഞ്ഞും ഇവിടെ പരിശീലിപ്പിക്കപെടുന്നതും വളരുന്നതും ഈ ചട്ടക്കൂടുകള്‍ക്കുളളിലാണ്.അതി
ന്റെ ഉപോല്പ്പന്നം എന്ന നിലയ്കെ മതപരമായ "കളങ്ക"ത്തെ കാണുന്നുള്ളൂ.വെക്തിയിലെ നന്മയെ അന്ഗീകരിക്കുന്നതില്‍ അത് തടസ്സമാകില്ല.അതായതു മുള്ള് ഉള്ള ചെടിയിലെ പൂവാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം റോസയെ ഞാന്‍ കണ്ടില്ലെന്നു നടിക്കില്ല,ഞാന്‍ അതിന്റെ സൌന്ദര്യത്തില്‍ സന്തോഷിക്കും.ദൈവം സത്യമാണ് എന്നതിനെക്കാളും പ്രബലമായ ശബ്ദത്തില്‍ സത്യം ദൈവമാണ് എന്ന് പറഞ്ഞ ഗാന്ധിയില്‍ അദേഹത്തിന്റെ ഏതു കളങ്കത്തെക്കാളും ദുര്ബെലതെയെക്കാളും ആയിരംമടങ്ങ്‌ അധികം നന്മകള്‍ ഉണ്ടായിരുന്നു എന്നത് ചരിത്രസത്യമാണല്ലോ.അതിനെ യുക്തിവാദത്തിന്റെ നിശിത ഖഡ്ഗം കൊണ്ട് അരിഞ്ഞുതള്ളാന്‍ ആര്‍ക്കും കഴിയില്ല.സ്വാമി വിവേകാനന്ദനെപോലുള്ളവരെയും മാനവികതാവാദികളായ യുക്തിവാദികളെയും എനിക്ക് സ്നേഹിക്കാന്‍ കഴിയും.ആ രീതിയില്‍ മനുഷ്യ സ്നേഹം എന്ന നിലപാടിന്‍മേല്‍ വിശ്വാസത്തെയും അവിശ്വാസതെയും കൂട്ടിയിനക്കുകയല്ല ഞാന്‍ ചെയ്യുന്നതെന്ന് സാര്‍നെ ഒരിക്കല്‍കൂടി  ഓര്‍മ പെടുത്തികൊള്ളുന്നു.
ravi chandran; Dear,
ഗാന്ധിയെപ്പോലൊരു മനുഷ്യസ്‌നേഹി മതവിരുദ്ധരുടെ ഇടയില്‍ നിന്നുണ്ടാകുമോ
എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ചതിനോടാണ് പ്രതികരിച്ചത്. മതം മനുഷ്യസ്‌നേഹികളെ ഉത്പ്പാദിക്കുന്ന സ്ഥാപനമാണ് എന്ന ധ്വനി
അവിടെ വരുന്നുണ്ട്. എന്നാല്‍ സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും ധാര്‍മ്മികത ആഭരണമായി എടുത്തണിയുന്ന മതവിശ്വാസികളേക്കാള്‍ പൂവിന്സുഗന്ധമെന്നപോലെ ധാര്‍മ്മികബോധമുണ്ടാകുന്ന മാനവികതാവാദികളോടാണ് എനിക്ക് കൂടുതല്‍ ആഭിമുഖ്യം. ഭഗത് സിംഗ് രാജ്യത്തിന് ദാനം ചെയ്തത് സ്വന്തം ജീവനാണ്.  അവര്‍ നന്മ ചെയ്യുന്നത് മുകളില്‍ ചെല്ലുമ്പോള്‍ ഹൂറിമാരെ കിട്ടുമെന്ന വ്യവസ്ഥയെ ആധാരമാക്കിയല്ല. ഭഗത് സിംഗ് രാജ്യത്തിന് ദാനം ചെയ്തത് സ്വന്തം ജീവനാണ്. Pray-Plead-Petition മാതൃകയില്‍ ശത്രുവിന് മടുക്കുന്നതുവരെ കാത്തിരിക്കുക എന്ന നിസ്സഹായബോധവും സ്വാര്‍ത്ഥതയും അതിന്റെ മുന്നില്‍ ഒന്നുമില്ല. മുട്ടിലിഴയുന്നതിനും കാലുനക്കുന്നതിന് പ്രായോഗികമൂല്യമുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ അതാണ് മഹത്തരം എന്നു ഞാന്‍ കരുതുന്നില്ല. മതപരമായ എല്ലാ ചടങ്ങകളും ക്രയവിക്രയത്തിന്റെയും വിലപേശലിലിന്റെയും അടിസ്ഥാനത്തില്‍ ലാഭവും
നേട്ടവും കൊതിച്ചു നടത്തുന്ന പ്രീണനക്രിയകളാണ്. ഭൗതികാസക്തിയാണ് മതഭക്തി ആളിക്കത്തിക്കുന്നത്. അതേതോ മഹദ് കാര്യമായി വാഴുത്തുന്നത് അത്തരക്കാരുടെ മനംകവരാനാണ്. ചിലര്‍ക്കത് മദ്യവും മയക്കുമരുന്നും പോലെ ആശ്വാസമായും പ്രവര്‍ത്തിക്കുന്നു. മതശീലങ്ങള്‍ നാം
ബോധപൂര്‍വം വികസിപ്പിച്ചെടുക്കുന്നതാണ്. ചിലര്‍ക്ക് രാവിലെ കക്കൂസില്‍ പോകണമെങ്കില്‍ ഒരു ബീഡി വലിക്കണം, ചിലര്‍ക്ക് കൈ വിറയ്ക്കാതിരിക്കണമെങ്കില്‍ രാവിലെ അല്‍പ്പം 'സ്പിരിച്ചല്‍' ആയെങ്കിലേ സാധിക്കുള്ളു. പക്ഷെ ഓര്‍ക്കുക, ലോകത്തെ മഹാഭൂരിപക്ഷവും ഈ കോപ്രായങ്ങള്‍ കാണിക്കാതെയാണ് പ്രഭാതങ്ങള്‍ വിജയകരമായി തരണം ചെയ്യുന്നത്. മതശീലങ്ങളുടേയും ആചാരങ്ങളുടേയും കാര്യവും സമാനമാണ്. മുസ്‌ളീം ക്രിയകള്‍ ചെയ്യാത്തതുകൊണ്ട് ഹിന്ദുവിനോ ഹിന്ദു ആചാരങ്ങള്‍ പിന്തുടരാത്തതു കൊണ്ട് ക്രിസ്ത്യാനിക്കോ പ്രശ്‌നമില്ല-ശാരീരികമായും മാനസികമായും. മറ്റ് മതദൈവങ്ങളോടെല്ലാം നിരീശ്വരവാദപരമായ നിലപാട് സ്വീകരിച്ചാണ് ഓരോ വിശ്വാസിയും സ്വമതം പിന്തുടരുന്നത്. മതം മാറുന്നവര്‍ക്കും മതത്തില്‍ നിന്നും പുറത്തുവരുന്നവര്‍ക്കോ ദൈവശല്യമില്ല. പിന്നെ മനുഷ്യസ്‌നേഹികളുടെ കാര്യം-ഞാന്‍ പറഞ്ഞല്ലോ മതത്തിനും നശിപ്പിക്കാനാത്ത പല നന്മകളും ശേഷികളുമുള്ള ജീവിയാണ് മനുഷ്യന്‍. നല്ലവരേയും മോശക്കാരേയും എടുത്താല്‍ അതില്‍ ഭൂരിപക്ഷവും മതവിശ്വാസികളായിരിക്കും-ലോകത്ത് ഭൂരിപക്ഷം അക്കൂട്ടര്‍ക്കാണെന്നതാണതിന് കാരണം. മറിച്ച് ധാര്‍മ്മികതയും മാനവികതാബോധവും അവരില്‍ താരതമ്യേന കൂടുതലാണെന്ന് വാദം കേവലം ആഗ്രഹപ്രകടനം മാത്രമാണ്. മാത്രമല്ല തെളിവുകള്‍ സംസാരിക്കുന്നത് മറ്റൊന്നാണ്. കേരളത്തിലെ ജയിലുകളില്‍ എത്ര നിരീശ്വരവാദികളുണ്ട? ക്രിമിനലുകള്‍, റേപ്പിസ്റ്റുകള്‍, തട്ടിപ്പുകാര്‍, അഴിമതിക്കാര്‍, സ്വാര്‍ത്ഥമോഹികള്‍....ഇവരില്‍ എത്ര ശതമാനം നിരീശ്വരവാദികള്‍? രജീഷ് ചിന്തിക്കേണ്ട കാര്യമാണത്. ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും
മതഭക്തി തങ്ങളുടെ ഏതോ വിശിഷ്ടഗുണമാണെന്നാണ് വിളിച്ചുകൂവുന്നത്. കാര്യം ശരിയാണ്.അതിന്റെ മറവിലാണ് തങ്ങളുടെ പുഴുക്കുത്തു പിടിച്ച വ്യക്തിത്വം അവര്‍ പൊതുസമൂഹത്തില്‍ മറച്ചുപിടിക്കുന്നത്. മതഭക്തി പലപ്പോഴും കുറ്റമൊളിക്കാനും കുറ്റബോധം ഒഴിവാക്കാനുമായാണ് ഉപയോഗപ്പെടുത്തുന്നത്. പരിഹാരക്രിയകള്‍' വഴി കുറ്റം പരിഹരിക്കാന്‍ മതവിശ്വാസികള്‍ പൊതുവെ മിടുക്കരാണല്ലോ!

rejeesh; 
ഗാന്ധിജി അവതരിപ്പിച്ച സമരമാര്‍ഗം സത്യാഗ്രഹമാണ്.സത്യം ആഗ്രഹിക്കുന്ന ,സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്ക് മാത്രെമേ അത് പ്രോയോഗിക്കാന്‍ അധികാരം ഉള്ളു.അതിന്റെ മാനദണ്ഡം ഈശ്വരവിശ്വാസമൊ മതബോധാമോ അല്ല.അവിശ്വാസിയായ ഒരാള്‍ക്കും അത് പ്രോയോഗിക്കാന്‍ കഴിയും.സ്നേഹം കൊണ്ട് പരിവര്‍ത്തനം ചെയ്യാന്‍ കഴിയാത്തതായി അധപ്പതിച്ച ആരും ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്നത്രെ ഒരു സത്യഗ്രഹിയുടെ ജീവത്തായ വിശ്വാസം.ഈ വിശ്വാസം മതത്തിന്റെ ഉള്പ്പന്നമാനെന്നു പറയാന്‍ പറ്റില്ല..അത് അങ്ങേയറ്റം മാനവികമായ ഒന്ന് തന്നെയാണ്.മനുഷ്യനെ വിശ്വസിക്കുന്ന ഒരു ചിന്തയാണ്.പിന്നെ ഗാന്ധിജി മതവിശ്വാസിയായത് കൊണ്ട് അതങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് മാത്രം.ശത്രുവിന് മടുക്കുന്നതുവരെ കാത്തിരിക്കുന്ന നിസ്സഹായതാബോധവും സ്വാര്‍ത്ഥതയുമാണ് എന്ന രീതിയല്‍ അതിനെ പരിമിതപ്പെടുത്തുന്നത് അനുചിതമാനെന്നാണ് എന്റെ അഭിപ്രായം.ഭഗത്സിംഗ് രാജ്യത്തിനു സ്വന്തം ജീവന്‍ നല്‍കിയ വസ്തുത ഒരു പുളകത്തോടും ആദരവോടും നാം അനുസ്മരിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ രാഷ്ട്രസ്നേഹത്ത്തിനുമുന്നില്‍ ദേശീയബോധമുള്ള ആരും ബഹുമാന പൂര്‍വം തലകുനിക്കും.എന്നാല്‍ അക്രമരാഹിത്യത്ത്തിന്റെ മാര്‍ഗത്തെ ശത്രുവിന്റെ കാലുനക്കുന്ന ഒന്നായി ചിത്രീകരിക്കുകയും തോക്കിന്‍കുഴളിലൂടെയുള്ളത് മാത്രമാണ് ധീരമായ സമരം എന്ന് പറയുന്നത് അന്ഗീകരിക്കാന്‍ കഴിയുമോ.?മൌനം പോലും ഒരു പ്രതികരണമാണ്.അതിലൂടെയും ഒരു ശബ്ദം ധ്വനിപ്പിക്കാം.അതിലുപരി ഗാന്ധിയന്‍ ദര്‍ശനം ഒരു വിശ്വാസമല്ല.അതൊരു പ്രായോഗിക സിദ്ധാന്തം തന്നെയാണ്.ചരിത്രത്തിന്റെ ചവറ്റു കുപ്പയില്‍ അല്ല അത് കിടക്കുന്നത്.ഭഗത് സിംഗ് രാഷ്ട്രത്തിനു വേണ്ടി ജീവന്‍ നല്‍കിയെങ്കില്‍ ഗാന്ധിജി തന്റെ ജീവിതം തന്നെ നല്‍കി.അതിനു ചരിത്രം സാക്ഷി.രണ്ടുപേരെയും താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.നേതൃത്വപാടവം എന്നത് ഒരു നിസ്സാര കാര്യമല്ലല്ലോ.ഗാന്ധിജിക്ക്‌ ഭാരതജനതയുടെമേല്‍ ഉണ്ടായിരുന്ന സ്വാധീനം ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു.അത് മതത്തിന്റെ കരുത്താണെന്ന് ഞാന്‍ പറയില്ല.മതത്തിന് അതുമായി ബന്ധമില്ലല്ലോ.അതുപോലെ മതവികാരമുള്ള എത്രെയോപേര്‍ ഉണ്ടായിരുന്നു.അവര്കൊന്നും ഗന്ധിയാകാനും കഴിഞ്ഞില്ലല്ലോ.ആ കരുത്ത്‌ ആ മനുഷനിലെ മാനവികതയുടെയും ആത്മാര്‍ത്ഥതയുടെയും അകെത്തുകയാണ്.മതവിശ്വാസിയാണെന്ന ഒറ്റകാരണം കൊണ്ട് അദ്ധേഹത്തെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കു സാധിക്കും.?? പിന്നെ മതത്തിന്റെ പ്രീണനങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കും എതിരെ ചെറുതെങ്കിലും എന്റെ ശബ്ദവും ഉണ്ടാകും.അക്കാര്യത്തില്‍ സാറിന് മുന്‍വിധി വേണ്ട
ravi chandran;    Dear,
അപ്പോള്‍ മതത്തിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. മതവിശ്വാസിയായത്
ഗാന്ധിയുടെ മഹത്വത്തിന്റെ ഹേതുവെന്ന വാദവുമില്ല. ഒ.കെ. ഇനിയുള്ളത്.
ഗാന്ധിയന്‍ സമരമാര്‍ഗ്ഗമാണ്. നേരിട്ടു പറഞ്ഞില്ലെങ്കിലും ഭഗത്സിംഗ്
അക്രമകാരിയാണെന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെട്ടു. എന്തായിരുന്നു
അദ്ദേഹം ചെയ്ത അക്രമം? അസംബഌയില്‍ ബോംബിട്ടത് ആളുകളില്ലാത്ത
സ്ഥലത്ത്. ആരെങ്കിലും കൊല്ലപ്പെട്ടുവോ? പോട്ടെ, ഗുരുതരമായി
പരിക്കേറ്റവര്‍? ബോംബിട്ടിട്ട് ഭഗട്‌സിംഗ് ഓടിയൊളിച്ചുവോ? ദയാഹര്‍ജി
കൊടുത്തുവോ? He wanted to be caught. So he shouted slogans,
distributed paphlets. He wanted to open the eyes of the docile Indians
agaianst British oppression. He was actually iplicating the sycophant
leaders who foolsishly thought that British will prove a mercy machine
one day.ഭഗതിന്റെ ബലിദാനം ഉറങ്ങിക്കിടന്ന ഒരു ജനതയെ
ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായിരുന്നു.
സത്യാഗ്രഹം വിജയിക്കാന്‍ നാഗരികപ്രഭാവവും ധാര്‍മ്മികബോധവുമുള്ള ഒരു
എതിരാളി ആവശ്യമില്ലേ? ബ്രിട്ടീഷ്ുകാര്‍ക്ക് പകരം ഗാമയുടെ
പോര്‍ട്ടുഗീസുകാരോ സോമലിയന്‍ കടല്‍ക്കൊള്ളക്കാരോ ആയിരുന്നുവെങ്കിലോ?
ധാര്‍മ്മികമായി ചലിപ്പിക്കാനാവുന്ന എതിരാളിക്ക് മുന്നിലേ ഇത്തരം
സമരമാര്‍ഗ്ഗങ്ങള്‍ കൊണ്ടു കാര്യമുള്ളു. ഇനി തിരിച്ചുചിന്തിച്ചാല്‍
ധാര്‍മ്മികബോധമുള്ള എതിരാളി അടിച്ചമര്‍ത്തലിനും പീഡനത്തിനും മുതിരില്ല.
ഹസാരെയുടെ സത്യാഗ്രഹങ്ങള്‍ ഗാന്ധിഭക്തന്‍മാരുടെ പാര്‍ട്ടിക്ക് തന്നെ
അരോചകമായി തുടങ്ങിയത് രജീഷ് കണ്ടില്ലേ?
ഗാന്ധിയുടെ സമരവും കോണ്‍ഗ്രസ്സുമില്ലെങ്കില്‍ നമുക്കക്കെന്തു
സംഭവിക്കുമായിരുന്നു? ഈ രാജ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്
താണുപോകുമായിരുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. അവരുടെ പരിശ്രമങ്ങളെ
ഞാന്‍ ആദരപൂര്‍വം അനുസ്മരിക്കുന്നു. പക്ഷെ താഴെപ്പറയുന്ന വസ്തുതകള്‍
കൂടി ശ്രദ്ധിക്കുക:
1. അമേരിക്കന്‍ ഐക്യനാടുകള്‍ 18 നൂറ്റാണ്ടില്‍ തന്നെ ബ്രിട്ടീഷുകാരെ തുരത്തി.
ഏതാണ് 260 വര്‍ഷങ്ങള്‍ക്കുമുമ്പ്. അവരൊരു രാഷ്ട്രത്തിന്റെ ശക്തി സംഭരിച്ച്
കഴിഞ്ഞു ഏതാണ്ട് ഉടനടി. ഇന്ത്യയെ മതപരമായി വിഭജിച്ചും ചില സവിശേഷ
നേതാക്കളുടേയും സഹായത്തോടെയും 1947 വരെ അവര്‍ ഭരിച്ചു
2. ബ്രിട്ടണെ നാം മുട്ടുകുത്തിക്കുകയായിരുന്നില്

ല.
രണ്ടാംലോകയുദ്ധത്തിനവസാനം തകര്‍ന്ന് തരിപ്പണമായ ബ്രിട്ടണ്‍ അമേരിക്കന്‍
സഹായം കൊണ്ടാണ് പിടിച്ചുനിന്നത്. ഇന്ത്യപോലൊരു വന്‍ രാജ്യം പോയിട്ട്
ചെറിയൊരു കോളനി പോലും നിലനിര്‍ത്താവുന്ന അവസ്ഥയിലായിരുന്നില്ലവര്‍.
അതായത് സമരം കണ്ടു പേടിച്ചോ ഔദാര്യം മൂത്തോ പടിയിറങ്ങിയവരല്ലവര്‍-
ഗതികേടുകൊണ്ട് വിട്ടുപോവുകയായിരുന്നു.
3. ചര്‍ച്ചില്‍-റൂസ്വെല്‍റ്റ്-സ്റ്
റാലിന്‍ എന്നിവര്‍ രൂപംകൊടുത്ത അത്‌ലാന്റിക്
ചാര്‍ട്ടര്‍ പ്രകാരം എല്ലാ കോളണികളേയും സ്വതന്ത്രമാക്കണമെന്നും അങ്ങനെ
സാധിക്കാത്തവയെ യു.എന്നിന്റെ കീഴിലുള്ള ട്രസ്റ്റ്ഷിപ്പ് കൗണ്‍സിലിന്റെ
കീഴില്‍ കൊണ്ടുവരണമെന്നും 1945 ന് മുമ്പുതന്നെ തീരുമാനിച്ചിരുന്നതാണ്.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം പൂജ്യമായിരുന്നുവെങ്കിലും 1945 ന് ശേഷം
ഇന്ത്യയെ ഭരിക്കാനുള്ള ശേഷിയോ അവസരമോ ലോകത്തിന്റെ അംഗീകാരമോ
ബ്രിട്ടണില്ലായിരുന്നു എന്നതാണ് വസ്തുത.
4. ബ്രിട്ടണ്‍ ഇട്ടിട്ടുപോയത് ഇന്ത്യയെ മാത്രമായിരുന്നില്ലല്ലോ? ഏഷ്യയിലേയും
ആഫ്രിക്കയിലേയും ഗള്‍ഫിലേയും ചെറു കോളനികള്‍ വരെ അവര്‍
കൈയ്യൊഴിഞ്ഞു. അവിടെ പലയിടത്തും നമ്മുടേതുപോലൊരു
സ്വതന്ത്ര്യസമരമോ ഗാന്ധിപോലൊരു നേതാവോ ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം.
5.ഗാന്ധി ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തി എന്നതില്‍
വാസ്തവമുണ്ട്. പക്ഷെ നമ്മുടെ സ്വാതന്ത്ര്യസമരം ജനപങ്കാളിത്തവും
പിന്തുണയുമുള്ള ഒരു പ്രക്ഷോഭമായിരുന്നുവെന്നത് നാം പ്രചരിപ്പിക്കാന്‍
ആഗ്രഹിക്കുന്ന ഒരു നാഗരിക മിത്ത് മാത്രമാണ്. ഇന്ത്യയിലെ 80 ശതമാനം
ജനങ്ങളും അതാതിടങ്ങളിലെ രാജാവിനേയും ബ്രിട്ടീഷുകാരേയും പൂജിച്ച്
ആസനത്തില്‍ വാലുംതിരുകി അന്ധവിശ്വാസങ്ങളില്‍ മദിച്ചു
കഴിയുകയായിരുന്നു. ഇന്ത്യാക്കാരെ ബ്രിട്ടീഷുകാര്‍ കൈകാര്യം ചെയ്തത്
ഇന്ത്യക്കാരെകൊണ്ടു തന്നെയായിരുന്നു. അവരിവിടം വിട്ടിട്ടു പോയപ്പോള്‍ ഒരു
വന്‍ ജനത മുഴുവന്‍ മഹത്തായ പോരാട്ടത്തിലൂടെ രാജ്യം വീണ്ടെടുത്തു എന്ന്
നാം പരസ്പരസമ്മതത്തോടെ ചരിത്രപുസ്തകങ്ങളില്‍
എഴുതിപ്പിടിപ്പിക്കുകയാണുണ്ടാ
യത്. ബ്രിട്ടീഷുകാര്‍ ഉമിക്കരി പൊതിയാന്‍
പോലും ആ കടലാസ് ഉപയോഗിക്കാറില്ലെന്നതാണ് സത്യം. 

rejeesh; ആളുകള്‍ ഇല്ലാത്ത സ്ഥലത്താണ് ബോബ് ഇട്ടതെന്നും ആരും കൊല്ലപെട്ടില്ല എന്നുള്ളതും ഗുരുതരമായി പരിക്കേറ്റവര്‍ ഇല്ല എന്നുള്ളതും ഭഗത്സിംഗ് ഓടി ഒളിച്ചില്ല എന്നുള്ളതും ദയാഹര്‍ജി കൊടുത്തില്ല എന്നുള്ളതും എന്തായാലും ബോംബിട്ടതിനെ ന്യായീകരിക്കാന്‍ കഴിയുന്നതല്ല.അദ്ദേഹം യുക്തിവാദി ആയിരുന്നു എന്ന ഒറ്റകാരണത്താല്‍ അതിനെ ന്യായീകരിക്കുന്നതും ശരിയാവില്ല..മതത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങളെ അക്രമമായി കാണുകയും  അത് ദേശീയതയുടെ പെരിലാനെന്കില്‍ അങ്ങനെ ആവിലെന്നുമാണോ?അപ്പോള്‍ ആക്രമത്തിന്റെയോ സമാധാനതിന്റെയോ മാര്‍ഗം,അതില്‍ എതിനോടാണ് നിലപാടെന്ന് വെക്തമാക്കേണ്ടിയിരിക്കുന്നു!!. മാനവികതാവാദികള്‍ക്ക് അക്രമത്തെ(അത് എന്തിന്റെ പേരിലായാലും) അനുകുലിക്കാന്‍ കഴിയുമോ? ഭഗത് സിംഗിന്റെ ബെലിധാനം ഇന്ത്യയുടെ ചരിത്രത്തിലെ അവിസ്മരണീയ സംഭവം എന്ന നിലക്കും അസ്തപ്രഞ്ജരായ ഇന്ത്യന്‍ ജനതയെ ഉണര്ത്തുന്നതില്‍ സഹായമായി എന്ന നിലയ്ക്കും  നേര് തന്നെ..ഭഗത്ത്സിങ്ങിന്റെ മാര്‍ഗത്ത്തോട് വിയോജിക്കുംമ്പോയും ആ രക്തസാക്ഷിയോടു എനിക്ക് ബഹുമാനം ഉണ്ട്.ഗാന്ധിജിയെപോലെ അദ്ധേഹത്തോട് സ്നേഹവും ഉണ്ട്.അദ്ദേഹം അത്തരം ഒരു വഴി തിരഞ്ഞെടുത്തുപോയി.അത് ശരിയോ തെറ്റോ എന്നതിലുപരി ആ മാര്‍ഗത്തെ നാം മഹത്തപെടുത്താന്‍ തുനിഞ്ഞാല്‍ഭൂമിയില്‍ മനുഷ്യന്റെ കഥഎന്താകും?മതതിന്റെയോ ദേശീയതയുടെയോ അത്തരം ഏതു വികാരത്തിന്റെ പേരിലായാലും ആയുധം എടുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.സാര്‍ ചോദിക്കുന്നു,സത്യാഗ്രഹം വിജയിക്കുവാന്‍ ധാര്‍മിക ബോധം കൂടിയുള്ള എതിരാളി വേണ്ടേ എന്ന്?അതൊരു ഘടകമാണെന്ന് പറയുവാനുള്ള സത്യസന്ധത എനിക്കുണ്ട്.എങ്കിലും ഞാന്‍ ഓര്‍മപെടുത്തുന്നു,സത്യാഗ്രഹം ഒരു സമരതന്ത്രമാണ്.മറ്റേതൊരു യുദ്ധമുറപോലെയും അതിനുമൊരു ഒരുക്കം ഉണ്ട്.പോര്‍ക്കളത്തില്‍ മറ്റേതൊരു പോരാളിയെപോലെയും ഒരു സത്യാഗ്രഹിയും മരണത്തെ നേരിടുന്നുണ്ട്.തന്റെ നിശ്ചയബുദ്ധിയില്‍ ഉറച്ചു നില്‍ക്കുവാനും മരണത്തെപോലും ധീരമായി നേരിടുവാനുമുള്ള കരുത്ത്‌ അവനും ഉണ്ടാകും.അവന്‍ മരിക്കേണ്ടിവന്നാലും മരണത്തിലും തന്നില്‍ ഉറച്ചുനിന്ന കരുത്ത്‌ അവന്റെ വിജയമാണ്.പിന്നെ ഗാന്ധിയന്‍ ദര്‍ശനത്തെ അപ്രസക്തമാക്കുവാന്‍ ബ്രിട്ടീഷുകാരുടെ സ്ഥാനത്ത്‌ പോര്‍ച്ചുഗീസുകാരോ സോമാലിയന്‍ കൊള്ളക്കാരോ ആയിരുന്നെങ്കില്‍ എന്ന വാദം മതിയാകില്ല.സ്വതന്ത്രഇന്ത്യയില്
‍ ജനിച്ച ഒരാളോട് നീയെന്തേ സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാഞ്ഞത് എന്ന് ചോദിക്കുന്നതുപോലെയുള്ളൂ ഈ ചോദ്യം.ഒരു ദിവസം ഗാന്ധിജി ഇങ്ങോട്ടു വന്നപ്പോള്‍ ഇന്ത്യന്‍ ജനത അദ്ധേഹത്തിന്റെ പിന്നില്‍ അണിനിരക്കുകയും ബ്രിട്ടിഷ്കാര്‍ കൈകൂപി നില്‍ക്കുകയും ചെയ്തതല്ല.മോഹന്‍ദാസ്‌കരംചന്ദ്ഗാന്ധി മഹാത്മഗാന്ധിയിലെക് വളരുന്നതില്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്.അതിലുപരി ഗാന്ധിജി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു എന്നതോ ഇന്ത്യയുടെ സമരഭടന്‍ ആയിരുന്നു എന്നതോ അല്ല അദ്ധേഹത്തിന്റെ മഹത്തത്തിന്റെ ആധാരം.അദ്ധേഹത്തിന്റെ വെക്തിപ്രഭാവംതന്നെയായിരുന്നു.ഇന്ത്യ സ്വാതന്ത്രം നേടിയ ചരിത്രം എന്ടുമാകട്ടെ,അതൊന്നും ഗാന്ധിയെ അപ്രസക്തമാക്കാന്‍ കഴിയുന്ന വാദമല്ലെന്ന് ഞാന്‍ പറയും.ബ്രിട്ടിഷുകാരാല്‍ കൊല്ലപെട്ടിരുന്നെന്കില്‍പോലും ഗാന്ധിജി അപ്രസക്തനാകില്ല.ലോകത്തിന്റെ ചരിത്രത്തില്‍ അത്തരം ചില അപൂര്‍വവെക്തിത്വങ്ങള്‍ ഉണ്ട്.അതിലൊന്നാണ് ഗാന്ധിജി എന്ന് ആവേശപൂര്‍വം പറയുവാന്‍ എനിക്ക്കഴിയും.
ravi chandran;Dear,
ഏതൊരു കുറ്റവും intention അടിസ്ഥാനപ്പെടുത്തി മാത്രമേ കോടതികള്‍ പോലും വിധിക്കുകയുള്ളു
എന്ന് രജീഷനറിയില്ലേ? ശ്രദ്ധയാകര്‍ക്കുന്നതിനും ജനത്തെ ഉണര്‍ത്തുന്നതിനും വേണ്ടി നടത്തുന്ന ഒരു
സ്‌ഫോടനവും പൈശാചികമായ ലക്ഷ്യത്തോടെ നടത്തുന്ന ഹിംസയും തമ്മില്‍ യാതൊരു വ്യത്യാസവും
തോന്നുന്നില്ലേ? മിടുക്കന്‍! അക്രമപ്രവര്‍ത്തിനോട്് യോജിപ്പില്ല. സാമാന്യബുദ്ധിയുള്ള ആരും യോജിക്കില്ല.
അഹിംസയാണ് എന്റെ പ്രമാണം. പക്ഷെ നിര്‍ഗുണവും നിസംഗവുമായ കീഴടങ്ങലുകളെ വാഴ്ത്തിപ്പാടുന്നതില്‍
താല്‍പര്യമില്ല. വിലകെട്ട നിഷ്പക്ഷതയുടെ ആരാധകനുമല്ല. നിഷ്പക്ഷം എന്നാല്‍ സ്വന്തം പക്ഷം
എന്നാണര്‍ത്ഥം. അവനനവന്റെ തണ്ടു തടിയും സംരക്ഷിക്കുന്നതിനായി തന്ത്രപരമായി നീങ്ങുകയും അതില്‍
ആശയഗരിമ അവകാശപ്പെടുകയും ചെയ്യുന്നത് ഉന്നതബുദ്ധിയാണെന്ന് തോന്നിയിട്ടില്ല. ഭീരുക്കള്‍ പൊതുവെ
അത്തരം നിലപാടുകള്‍ സ്വീകരിച്ച് കാണാറുണ്ട്. രജീഷ് വികാരവാനായി സംസാരിക്കുകയാണ്. ഗാന്ധി ഒരു
മനുഷ്യനാണ്- വ്യക്തിപൂജയും ഫാന്‍സ് ക്‌ളബ് മനോഭാവവും ഒന്നിനും പരിഹാരമല്ല. തികച്ചും മതപരമായ
നിലപാടാണത്. മതദൈവങ്ങളെ ആരാധിക്കുന്നത് കുറച്ചിലാണെന്ന് കണ്ട് വ്യക്തിപൂജ നടത്തുന്ന
ഏര്‍പ്പാടിനോട് യോജിക്കാനാവില്ല. ഗാന്ധിയിലെന്നപോലെ, എന്നിലെന്നപോലെ, ഭഗത് സിംഹിലും ഞാന്‍
നിരവധി പാളിച്ചകള്‍ കാണുന്നുണ്ട്. എന്റെ The New age of Reason പ്രഭാഷണങ്ങളില്‍ അത്
ഒന്നൊന്നായി ഞാന്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. പക്ഷെ അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലെ
സത്യസന്ധതയുടെ കനല്‍വെളിച്ചം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഗാന്ധിയും എനിക്ക് പ്രിയപ്പെട്ടവനാണ്.
ബഹുമാനവും ആദരവുമുണ്ട്. പക്ഷെ വ്യക്തിപൂജയ്ക്കും ഒലിപ്പിക്കലിനും താല്പര്യമില്ല. അതിനി ഭഗത്
സിംഗിന്റെ കാര്യത്തിലായാലും റിച്ചാഡ് ഡോക്കിന്‍സിന്റെ കാര്യത്തിലായാലും അങ്ങനെതന്ന. ഇവരെല്ലാം
നമ്മെപ്പോലെ ശരിതെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന, ശക്തിയും ദൗര്‍ബല്യവുമുള്ള മനുഷ്യരാണ്.
യുക്തിവാദിയായതുകൊണ്ട് ഭഗത്സിംഹിനെ ന്യായീകരിക്കുന്നുവന്നത് അടിസ്ഥാനരഹിതമായ ആരോപണം
മാത്രം. സ്റ്റാലിനും പോള്‍പോട്ടും നിരീശ്വരവാദികളായിരുന്നു. അവര്‍ കൊന്നൊടുക്കിയതിന്
കയ്യുകണക്കുമുണ്ടോ? ഒരാള്‍ യുക്തിവാദിയായതുകൊണ്ടുമാത്രം ആരെങ്കിലും അയാള്‍ ചെയ്യുന്ന അക്രമത്തെ
ന്യായീകരിക്കുമോ? അങ്ങനെയൊക്കെയാണോ രജീഷ് മറ്റുള്ളവരെ വിലയിരുത്തന്നത്?! വളരെ നന്നായി.

പിന്നെ സത്യാഗ്രഹം-ഗാന്ധി ഏത് സത്യാഗ്രഹത്തിലാണ് മരണം വരിച്ചത്? ഏത് സത്യഗ്രഹമാണ്് ലക്ഷ്യം

കണ്ട് അവസാനിപ്പിച്ചത്? ആട്ടിന്‍പാലിനോ തീവണ്ടി ടിക്കറ്റിനോ മറ്റോ ബ്രിട്ടീഷുകാരോട് നടത്തിയ ചില
സമരങ്ങളല്ലാതെ ഗാന്ധിയുടെ ഏത് സമരമാണ് ശരിക്കും വിജയിച്ചത്? റാംസേ മക്‌ഡൊണാള്‍ഡുമായി കമ്മ്യൂണല്‍ അവാര്‍ഡ് വാങ്ങിയെടുത്തുവെന്ന പേരില്‍ അംബേദ്ക്കറിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ ഗാന്ധി നടത്തിയ മെഗാസത്യഗ്രഹത്തിന്റെ അവസാനമെന്തായിരുന്നു? അംബേദ്ക്കര്‍ പിന്‍മാറിയോ, അതോ
ബ്രിട്ടീഷുകാര്‍ പിന്‍മാറിയോ? പോര്‍ട്ടുഗീസുകാരും സോമാലിയക്കാരും ആയിരുന്നെങ്കില്‍ എന്നു സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതില്‍ തെറ്റെന്താണ് രജീഷേ? അതൊന്നും പ്രസക്തമല്ലെന്ന് കണ്ണുമടച്ച് പറയാന്‍ കാരണമെന്ത്? ഈ ലോകത്ത് അങ്ങനെയുള്ള സാഹചര്യങ്ങളില്ലേ? 'എന്തൊക്കെ പറഞ്ഞാലും'ഗാന്ധി കേമനാണ് എന്നുപറയുന്നത് അന്ധമായ വ്യക്തിപൂജയല്ലാതെ മറ്റെന്താണ്? ബ്രിട്ടീഷുകാര്‍ക്ക് പകരം മറ്റുവല്ലവരുമായിരുന്നുവെങ്കിലും
അക്കാലത്ത് ഗാന്ധിയെ താലോലിക്കുമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്-ബുദ്ധിയുണ്ടെങ്കില്‍ ഏതൊരു
സാമ്ര്യജ്യത്വത്തെ സംബന്ധിച്ചും ഗാന്ധിയെപ്പോലൊരാള്‍ നേതൃത്വത്തില്‍ തുടരുന്നത് വളരെ ഗുണകരവും
സഹായപ്രദവുമാണ്. ബ്രിട്ടീഷ്‌കാരത് കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നതാണ് സത്യം. ന്നതായിരുന്നു
ഗുണകരം. ഗതികെടുന്നതുവരെ തടികേടാകാതെ ഭരിച്ചുവിലസാന്‍ സഹായിക്കുന്ന മറ്റൊരു മനുഷ്യനെ അവര്‍ക്കറിയില്ലായിരുന്നു. ഗാന്ധി ഒരു ബ്രിട്ടീഷ് സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്ന ആക്ഷേപിക്കുന്ന പുസ്തകങ്ങളും രജീഷ് വായിക്കണം. ജനസമ്മതിയുടെ കാര്യം പറഞ്ഞാല്‍ ഇന്നിവിടെ ജനസമ്മതി ആര്‍ക്കൊക്കെയാണെന്ന് കാണുന്നില്ലേ? സായിബാബയുടെ ജനസമ്മതി എങ്ങനെയുണ്ടായിരുന്നു. അവികിസിത സമൂഹങ്ങലില്‍ ആള്‍ദൈവങ്ങളുടെ ചാകരയാണ്. നിര്‍ഭാഗ്യവശാല്‍ ഗാന്ധിയിലും അത്തരമൊരു ദിവ്യപരിവേഷം ചാര്‍ത്തപ്പെട്ടു. ഗാന്ധിയെ പൂജിക്കുന്ന എത്ര ആരാധനാലയങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് രജീഷിനറിയാമോ? ഇന്ത്യയിലെ ജാതിവ്യവസ്ഥയും അന്ധവിശ്വാസ ജടിലതകളും നിലനിര്‍ത്തിപ്പോരുന്നതില്‍ ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തോ എന്ന ചോദ്യം ജീവിതത്തിലൊരിക്കലെങ്കിലും രജീഷ് സ്വയം ചോദിക്കേണ്ടതാണ്.
വ്യക്തിപൂജയും വൈകാരികതയുമല്ല മറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളാണ് പ്രകാശം പരത്തുന്നത്. അത് ഗാന്ധിക്കും ഭഗത്സിംഹിനും അതീതമാണ്. ഇവരോടെക്കെയുള്ള ആദരവും സ്‌നേഹവും
 
ാത്തുസൂക്ഷിക്കുന്നുവെന്ന് പറയുന്നതും കഥയില്ലാത്ത വിധേയത്വം പുലര്‍ത്തന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
 rejeesh;പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍  ,
വെക്തിപൂജയിലധിഷ്ടിതമായി ഗാന്ധിജിയിലെ എല്ലാ ദൌര്‍ബല്യങ്ങള്‍ക്കും ന്യായങ്ങള്‍ കണ്ടെത്തുകയും അദ്ധേഹത്തെ അമാനുഷികനായ് ആരാധിക്കുകയും ചെയ്യുന്ന അന്ധതയൊന്നും എനിക്കില്ല എന്ന് ഞാന്‍ സാറിനെ അറിയിക്കട്ടെ.അക്കാര്യത്തില്‍ എന്നോടുള്ള മുന്‍വിധിയില്‍ ഞാന്‍ ഖേദിക്കുന്നു.മേഘങ്ങള്‍ക്ക് അപ്പുറത്ത് നിന്നും ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ പ്രതിഭാസമാണ് ഗാന്ധിജി എന്നൊന്നും ഞാന്‍ അവകാശപെട്ടില്ല.നമ്മെ ഓരോരുത്തരെയും പോലെ ഒരു സാധാരണമനുഷ്യനാണ് അദ്ദേഹം എന്നും സംശയലേശമന്യേ ഞാന്‍ പറയും.തന്റെ ജീവിത പരീക്ഷണങ്ങളിലൂടെ മാനവികതയുടെ ഔന്നിത്യതിലെക് ഉയരുന്നതില്‍ പരിശ്രമിക്കുകയും തന്നലാവുംവിധം വിജയിക്കുകയും ചെയ്ത ഒരാദര്‍ശപുരുഷന്‍ എന്ന നിലയില്‍ ബഹുമാനമുണ്ട്.എന്‍ജിനെ, ബോഗിഎന്നപോലെ ചിന്താപരമായ അടിമത്വത്തിന് കീഴ്പെട്ട് ഗാന്ധിജിയെ പൂജിക്കുന്ന ആള്‍ക്കൂടങ്ങളുടെ ഭാഗവുമല്ല ഞാന്‍.അഹിംസ ഇഷ്ടപെടുന്ന ആള്‍ എന്ന നിലയ്ക്കാണ് അഹിംസയുടെ പ്രയോക്താവ് എന്ന നിലയില്‍ -ഗാന്ധി എനിക്ക് പ്രിയന്കരനവുന്നത്.അഹിംസയെ ഇഷ്ടപെടുന്നത് കൊണ്ട് ഞാന്‍ ഗാന്ധിയെ ഇഷ്ടപെടുന്നു എന്ന് ചുരുക്കി പറയാം.ശാസ്ത്രകാരന്റെ ധിഷണയോടും സഹൃദയത്വത്തിന്റെ സാരള്യത്തോടും ഞാന്‍ ജീവിക്കുന്ന ലോകത്തെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ആസ്വദിക്കുകയും ആര്‍ജിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാനും. .എനിക്ക് സ്വാംശീകരിക്കുവാന്‍ കഴിയുന്ന നന്മ ആരില്‍ നിന്നും സ്വീകരിക്കുന്നതിലും ഒരു വൈമുഖ്യവുമില്ല.എല്ലാ മനുഷ്യരിലും ശക്തി-ദൌര്‍ബല്യങ്ങള്‍ സമ്മേളിക്കുന്നുണ്ട്. അതിനെ വേര്‍തിരിച്ചരിയുവാനുള്ള വിവേക ബുദ്ധി എനിക്കുന്ടെന്നാണ് എന്റെ വിനീതമായ വിശ്വാസം.ആത്യന്തികമായി ഞാന്‍ സമാധാനം ആഗ്രഹിക്കുനത് കൊണ്ടും ആരെയെങ്കിലും ഉണര്‍ത്തുവാന്‍ (അങ്ങനെ കഴിയുമെന്ന വ്യാമോഹതാല്‍ കൂടിപ്പോയാല്‍ ഒരു കവിത ചൊല്ലിയെക്കുമെന്നല്ലാതെ) ഒരു സ്ഫോടനം നടത്തുവാന്‍ ആഗ്രഹിക്കാത്തത് കൊണ്ടും ഞാന്‍ അക്രമരാഹിത്യ സമരത്തിന്‌ പ്രാധാന്യം കൊടുത്തു സംസാരിച്ചു എന്ന് മാത്രം.അക്കാര്യത്തില്‍ എനിക്ക് ചരിത്രത്തില്‍ നിന്ന് ചൂണ്ടികാണിക്കാന്‍ പറ്റുന്ന ഒരു വെക്തി ഗാന്ധിജിയാനെന്നത് കൊണ്ട് ഞാന്‍ അല്പം വാചാലനായി എന്ന് മാത്രം(ഗാന്ധിജിക്ക്‌ എതിരെ സാറും വാചാലനായല്ലോ!).അതൊരു വികാരപ്രകടനമായി സാറിന് തോന്നിയെങ്കില്‍ ഹൃദയത്തെ അനാവരണം ചെയ്യുന്നതില്‍ ഭാഷയുടെ പരാജയദൌര്‍ബല്യമായി അതിനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
സത്യാഗ്രഹത്തിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് 'മനുഷ്യന്റെ' മുന്നില്‍ മാത്രമാണ്.മതത്തിന്റെയോ മറ്റെതെങ്കിലും വികാരതിന്റെയോ പേരില്‍ program ചെയ്യപെട്ടവരുടെ മുന്നില്‍ സത്യാഗ്രഹിക്ക് ജീവബലി തന്നെ നല്‍കേണ്ടിവരും.എങ്കിലും, അടിയറവ്‌ പറയുന്നതിലും ഭേദം വെടിയുണ്ടയ്ക്ക് ഇരയാകുന്നതാണ് നല്ലതെന്നു ഒരു യഥാര്‍ത്ഥസത്യാഗ്രഹി കരുതും.ഡോക്കിന്സിന്റെ മുന്നില്‍ തോക്ക് ചൂണ്ടികൊണ്ട് "ദൈവം ഉണ്ടെന്നു പറയെടാ" എന്നൊരു മതഭ്രാന്തന്‍ ആക്രോശിച്ചാല്‍ അദ്ദേഹം എന്ത് പറയും?പ്രാണ രക്ഷാര്‍ത്ഥം അദ്ദേഹം അതിനു സമ്മതിക്കുമോ അതോ അവസാന ശ്വാസംവരെയും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ.? അത് തന്നെയാണ് ഈ ലോകത്തില്‍ സത്യാഗ്രഹിയും നേരിടേണ്ടി വരുന്നത്.ധാര്‍മികബോധമുള്ളവര്‍ക്ക് മാത്രെമേ എന്തിനെയായാലും ഉള്‍കൊള്ളാന്‍ പറ്റുള്ളൂ.സാര്‍ ചോദിക്കുന്നു;"ശ്രദ്ധയാകര്‍ഷിക്
കുന്നതിനും ജനത്തെ ഉണര്‍ത്തുന്നതിനും വേണ്ടി നടത്തുന്ന ഒരു സ്‌ഫോടനവും പൈശാചികമായ ലക്ഷ്യത്തോടെ നടത്തുന്ന ഹിംസയും തമ്മില്‍ യാതൊരു വ്യത്യാസവും
തോന്നുന്നില്ലേ?"--തീര്‍ച്ചയായും വെത്യാസം ഉണ്ട് സാര്‍ .ഉണര്‍ത്തുവാന്‍ സ്ഫോടനം തന്നെ വേണോ എന്നേ ഞാന്‍ ചോദിച്ചുള്ളൂ.അഹിംസയാണ് സാറിന്റെയും പ്രമാണമെന്നു സാര്‍ പറയുന്നു.എന്നാല്‍ ലോകത്തില്‍ ധാര്‍മിക ബോധമില്ലാതവര്‍ക്ക് മുന്നില്‍ പരാജയപെടാവുന്ന ഒന്നായി അതിനെ രേഖപെടുത്തുന്നു.അപ്പോള്‍ അഹിംസ തികച്ചും അപ്രായോഗികമായ , ഉപാദികള്‍ക്ക് വിധേയമായ, കാലഹരണപെട്ടതായ ഒന്നായിതീരുന്നു.!!അതങ്ങനെയല്ലന്നു ഞാന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു.ഭഗത്സിംഗിന്റെ ജീവിതത്തിലെ ദൌര്‍ബല്യങ്ങളെക്കുറിച്ച് ബോധ്യം ഉള്ള സാര്‍ ആ ജീവിതത്തിന്റെ കനല്‍ വെളിച്ചം പോലുള്ള സത്യതിനുമുന്നില്‍ അത്ഭുതപെടുന്നു.അതുപോലെ ഞാനും ഗാന്ധിജിയുടെ നിശ്ചയബുദ്ധിക്കും കര്‍മ്മകുശലതയ്ക്കും സത്യസന്ധതയ്കും മുന്നില്‍ നമ്രശിരസ്കന്‍ ആകുന്നു.അതെല്ലാം എന്നെ  ന്ഹഠാലാകര്ഷിക്കുന്നു.അതിന്റെ അര്‍ത്ഥഅം ഞാന്‍ അദ്ധേഹത്തിന്റെ ദൌര്ബെല്യങ്ങളില്‍ അജ്ഞ്ന്‍ എന്നല്ല.അതിനെ സാര്‍ 'വ്യക്തിപൂജയും  ഒലിപ്പിക്കലും'-ആയി കാണുന്നു.south Africa യിലെ വര്‍ണവിവേചന സമരത്തില്‍ തുടങ്ങി സ്വാതന്ത്രഭാരതത്തില്‍ കല്‍ക്കട്ടയില്‍ മതാന്ധരുടെ ഇടയില്‍ കലാപഭൂമിയില്‍ സമാധാന പ്രവര്‍ത്തനത്തില്‍ വ്യാപാരിക്കുംവരെയുള്ള ആ സംഭവബഹുലമായ ജീവിതം വിലയിരുത്തുമ്പോള്‍ അതെല്ലാം 'നിര്‍ഗുണവും നിസ്സംഗവുമായ കീഴടങ്ങല്‍ ' ആയി മാത്രം കാണാന്‍ സംശയ ദൃഷ്ടിയോട് കൂടി നോക്കുന്നവര്‍ക്ക് പോലും കഴിയില്ല.അദ്ധേഹത്തിന്റെ ആത്മാര്‍ഥതയില്‍ ആര്‍കും സംശയവുമില്ല.എല്ലാ യുദ്ധത്തിലും കാലാള്‍ മുതല്‍ രാജാവ്‌ വരെയുള്ളവരുടെ ഓരോ ചലങ്ങളും നീക്കങ്ങളും പോലും അതിന്റെ ഗതിയില്‍ നിര്‍ണായകമാണ്.അത്തരത്തില്‍ ഗാന്ധിജിയുടെ സമരത്തിനും ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.അത് ട്രെയിന്‍ ടിക്കെട്ടിനും ആട്ടിന്‍പാലിനും വേണ്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ തലകുലുക്കാന്‍ പറ്റില്ലല്ലോ.ഗാന്ധിജിയെകുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാചകം എല്ലാവര്ക്കും അറിയാമല്ലോ.ഒരു അടിയന്തിര ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്താന്‍ സുഭാഷ്‌ ചന്ദ്രബോസ്സിന്റെ ഒരു അനുയായി അദ്ധേഹതോട് ആവശ്യപെട്ടപ്പോള്‍ നേതാജി ഇങ്ങനെ മറുപടി പറഞ്ഞു;"ഞാന്‍ വിളിച്ചാല്‍ ചിലപ്പോള്‍ ഒരു ലെക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിയും...എന്നാല്‍ വിളിക്കുന്നത്‌ ഗന്ധിജിയാനെന്കില്‍ പത്തുലെക്ഷം പേര്‍ വരും"..ഇത്തരത്തിലുള്ള നേതൃത്വശക്തിയില്‍  അധിഷ്ടിതമായ ഒരു ജനസമ്മിതിയെ കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്.സാര്‍ അതിനെ ആള്‍ ദൈവങ്ങളുടെ ആള്‍ കൂട്ടവുമായ് ചേര്‍ത്ത് വായിക്കുന്നു.flex boardum,channelലുകളില്‍ പ്രത്യഷപെട്ടും അല്ലല്ലോ ഗാന്ധിജി അത് സാധിച്ചത്!!.സുതാര്യമായ ഒരു ജീവിതത്തിന്റെ കരുത്തിലൂടെയാണ്.ഗാന്ധിയെ കുറിച്ചുള്ള എതിര്‍ വാദങ്ങള്‍ക്ക് ഞാന്‍ മറുപടി എഴുതുമ്പോള്‍ 'മതദൈവങ്ങളെ ആരാധിക്കുന്നത് കുറച്ചിലാണെന്ന് കണ്ട് വ്യക്തിപൂജ നടത്തുന്ന' ഒന്നായി സാര്‍ അതിനെ വിലയിരുത്തുന്നു..'എന്തൊക്കെ പറഞ്ഞാലും'ഗാന്ധി കേമനാണ് എന്ന ചിന്തയില്‍ നിന്നല്ല ഇതൊന്നും പറയുന്നത് എന്ന് സാറിനെ ഓര്‍മപെടുത്തുന്നു.വിധേയത്വമായി അതിനെ മുദ്രകുത്താതിരിക്കനമെന്ന അപേക്ഷയും.
സാര്‍ ചോദിക്കുന്നു;ഒരാള്‍ യുക്തിവാദിയായതുകൊണ്ടുമാത്രം ആരെങ്കിലും അയാള്‍ ചെയ്യുന്ന അക്രമത്തെ
ന്യായീകരിക്കുമോ? ഇല്ല.മാനവികതാ വാദികള്‍ക്ക് അങ്ങനെ പറ്റില്ല എന്ന് എനിക്കറിയാം.സാര്‍ സമര മാര്‍ഗത്തെകുറിച്ചുള്ള  സാറിന്റെ നിലപാട്‌ വെക്തമാകും മുന്‍പ്‌ എനിക്ക്  അങ്ങനെ ചോദിക്കേണ്ടി വന്നതാണ്.സാറിനെ വിലയിരുത്തുന്നതില്‍ എനിക്ക് ഒരു തെറ്റും വന്നിട്ടില്ല.അത്തരം ഒരു മുന്‍വിധിയും എനിക്ക് ഇപ്പഴും ഇല്ല.പക്ഷെ സാര്‍ എന്നോട് ചില മുന്‍വിധികള്‍ പുലര്‍ത്തുന്നു എന്ന് സാര്ന്റെ വാക്കുകള്‍ വരച്ചു കാണിക്കുന്നു.
ഞാന്‍ ഏറ്റവും ആദ്യം പറഞ്ഞത് ആവര്‍ത്തിക്കട്ടെ,ഒരാളെ അന്ഗീകരിക്കുന്നതിനു അയാള്‍ വിശ്വാസിയാണോ അല്ലയോ എന്ന ഒരു മാനദണ്ഡം ഞാന്‍ പുലര്‍ത്തുന്നില്ല.ഒരു മനുഷ്യന്റെ വികാസത്തെ ആത്യന്തികമായി അവന്റെ വെക്തിപരമായ ഒരു നേട്ടമായി മാത്രമാണ് ഞാന്‍ കാണുന്നത്.വിശ്വാസികളിലും അവിസ്വാസികളിലും അത്തരക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്,കേട്ടിടുണ്ട്.
മഹത്വത്തെ യുക്തി വാദതിന്റെയോ മതത്തിന്റെയോ 'സംഭാവന ' ആയി കാണുന്നില്ല എന്നര്‍ത്ഥം.ഇവരോടെക്കെയുള്ള ആദരവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നുവെന്ന് പറയുന്നതും കഥയില്ലാത്ത വിധേയത്വം പുലര്‍ത്തന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഞാനും തിരിച്ചരിയുന്നുണ്ട്  .
തര്‍ക്കിക്കുവാനോ സ്ഥാപിക്കുവാണോ അല്ല,എന്റെ ചിന്തകള്‍ പങ്കുവച്ചു എന്ന് മാത്രം."പണ്ഡിതാനാം ദാസോ അഹം".

ravichandran; Dear.This is a circular argument dear. You come back to the place where we started from. ഗാന്ധിക്കും ഭഗത്സിംഗിനും ഗുണവും ദോഷവുമുണ്ട്, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഇടയില്‍ നല്ലവരും ചീത്തയുമുണ്ട് എന്നൊക്കെ പറഞ്ഞുവരുമ്പോള്‍ ഞാന്‍ ആദ്യം
പറഞ്ഞതും മറ്റൊന്നല്ല എന്ന് ഉപസംഹരിക്കേണ്ടി വരും.ഗാന്ധി ഫാന്‍സും അംബ്ദേദ്ക്കര്‍ ഫാന്‍സും തമ്മിലുള്ള ഒരു കിടിലന്‍ സംഘട്ടനം ഇവിടെ കാണാം(dt Aug,10,2010) http://nissahayan.blogspot.com/.
rejeesh;പ്രിയപ്പെട്ട രവി സാര്‍ ,അയ്യോ!ചതിക്കല്ലേ..ഗാന്ധിജി ഫാനും അംബേദ്‌കര്‍ ഫാനും തമ്മില്‍ നടത്തുന്ന ജല്പനയുദ്ധത്തിലേക്ക്‌ ഈയുള്ളവനെ വലിച്ചെറിയല്ലേ.!!എനിക്ക് പൊതുവേ fan നിനോടല്ല, light നോടാണ് ഇഷ്ടം!.ചരിത്രത്തിലെ പുണ്ണ് തോണ്ടാന്‍ സത്യമായും എനിക്ക് താല്പര്യം ഇല്ല സാര്‍ .എന്റെ ജീവിത ശക്തിയെ പ്രോജ്ജലിപ്പിക്കാന്‍ സഹായകമാകുന്നത് ഞാന്‍ സ്വാംശീകരിക്കുന്നു അത്രമാത്രം

3 comments:

  1. രെജീഷ്,

    ഇന്‍ഡ്യക്ക് ഇതു വരെ യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു നടക്കുന്ന അത്യാന്താധുനികരുണ്ട്. അതുപോലെ ബ്രിട്ടന്‍ ഗതികെട്ട് ഇന്‍ഡ്യയില്‍ നിന്നും ഒടിപ്പോയതാണെന്നു പറഞ്ഞു നടക്കുന്നവരുമുണ്ട്. വേരൊരാശാന്‍ പറഞ്ഞത്, രണ്ടാം ലോക മഹയുദ്ധത്തം ചെയ്ത് ജെര്‍മ്മനിയെ തോല്‍പ്പിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. അമേരിക്കയും ബ്രിട്ടനുമൊക്കെ കയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നു എന്നാണ്. ഇപ്പോളിതാ കയ്യും കെട്ടി നോക്കിയിരുന്നാലും കുത്തുപാളയെടുക്കുമെന്ന് സ്ഥിതിയായി.

    ഇന്‍ഡ്യക്കാര്‍  സമരം ചെയ്തല്ല സ്വാതന്ത്ര്യം നേടിയതെന്നു പറഞ്ഞു പരത്തുന്നവരുടെ ഉദ്ദേശ്യമെന്താണാവോ? ഗാന്ധിജിയെ ഇകഴ്ത്തിക്കാണിക്കല്‍ മാത്രമാണോ അതോ അതിനപ്പുറം ഗാന്ധിജിയുടെ മത വിശ്വാസമാണോ യഥാര്‍ത്ഥ കുറ്റവാളി. ഒരു പക്ഷെ ഗന്ധിജി ഒരു നിരീശ്വരവാദിയായിരുന്നെകില്‍ വാനോളം പുകഴ്ത്തപ്പെട്ടേനേ. സമൂഹത്തിനു പിന്തുടാന്‍ പറ്റാത്ത മാതൃക കാണിച്ചു തരുന്നവര്‍ വരെ വാനോളം പുകഴ്ത്തപ്പെടുന്നു.

    ആരൊക്കെ എന്തൊക്കെ നുണകള്‍ പ്രചരിപ്പിച്ചാലും, ഇന്‍ഡ്യക്കാര്‍ പൊരുതി തന്നെയാണു സ്വതന്ത്ര്യം നേടിയത്. ഒരു നൂറ്റാണ്ടോളം അത് നീണ്ടുനിന്നു. ഗാന്ധിജിയും, നെഹ്രുവും, പട്ടേലും,ഒക്കെ അതിനു വേണ്ടി സമരം ചെയ്തു പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ട്, തടവിലിടക്കപ്പെട്ടു. ഗാന്ധിജിയെ ബ്രിട്ടന്‍ വട്ടമേശ സമ്മേളനത്തിനു ലണ്ടനിലേക്ക് ക്ഷണിച്ചത് ആടു വളര്‍ത്തലിനു ക്ളാസെടുക്കാനാണെന്നു കരുതുന്നവര്‍ക്ക് അതാകാം. പക്ഷെ എല്ലാവരും ആടുവളര്‍ത്തലുകാരല്ലല്ലോ.

    ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഗാന്ധിജി. എല്ലാറ്റിനോടും കലഹിക്കുന്നവരെ മാത്രമിഷ്ടപ്പെടുന്നവര്‍ ഗാന്ധിജിയേപ്പൊലുള്ളവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ അംഗീകരിക്കില്ല. പക്ഷെ മഹാന്‍മാരെന്ന് ലോകം പുക്ഴ്ത്തുന്നവരെല്ലാവരും അതൊക്കെ അംഗീകരിച്ചിട്ടുണ്ട് ചരിത്രത്തിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനെന്ന് ശാസ്ത്ര ലോകം കൊണ്ടാടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഗാന്ധിജിയേപ്പറ്റി പറഞ്ഞത് ഇങ്ങനെ.

    "Generations to come will scarce believe that such a one as this walked the earth in flesh and blood"

    ഗന്ധിജിയുടെ അടുത്ത തലമുറ അദ്ദേഹത്തെ തള്ളിപ്പറയുന്നു. പാവം ഐന്‍സ്റ്റീന്‍. അദ്ദേഹം ഇത്രക്ക് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.


    ഐന്‍സ്റ്റീന്‍ വേറേ ചിലതുകൂടി പറഞ്ഞിട്ടുണ്ട്.

    "Anyone who has never made a mistake has never tried anything new."

    "Any fool can make things bigger, more complex, and more violent. It takes a touch of genius--and a lot of courage--to move in the opposite direction."

    "Great spirits have always faced voilent protest from mediocre minds."

    ReplyDelete
  2. നല്ലൊരു സംവാദം. രവിചന്ദ്രന്‍ സാറിന്റെ നിരീക്ഷങ്ങളോട് യോജിപ്പ് .! ചര്‍ച്ച പിന്തുടരുന്നു.

    ReplyDelete