To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 September 2013

വധശിക്ഷാവിധി

ഇന്ത്യയുടെ മനസ്സ്‌ ആഗ്രഹിച്ചതാണ് ഡല്‍ഹി സാകേത് കോടതിയുടെ വധശിക്ഷാവിധി .വിധി,വരുംനാളില്‍ നിയമത്തിന്‍റെ പഴുതുകളില്‍ നേര്‍ത്ത് പോകാം !ആരും വധിക്കപ്പെടുന്നത് ആഘോഷിക്കപ്പെട്ടുകൂടാ;എങ്കിലും ,ക്രൂരമായി വേട്ടയാടപ്പെട്ട ആ പെണ്‍കുട്ടിയെ സ്വന്തം മകളുടെയോ സഹോദരിയുടെയോ സ്ഥാനത്ത് കാണുന്ന ആര്‍ക്കും കോടതിവിധിയില്‍ സന്തോഷം തോന്നും.ഇങ്ങനെ ഒരു വിധിക്ക്‌ അര്‍ഹതയുണ്ടായിരുന്ന അനേകം കാടന്മാര്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയില്‍ സുഖലോലുപരായി വിലസുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ അമര്‍ഷവും തോന്നും .ഇത് പറയുമ്പോള്‍ കൊലപാതകത്തിനു ശിക്ഷ കൊലപാതകമോ എന്ന അതിശയോക്തിയോടെ ബുദ്ധിജീവികള്‍ കഴുത്ത് നീട്ടിയേക്കാം. വിഷപാമ്പ്‌ വീട്ടിനുള്ളില്‍ കടന്നുവന്നാല്‍ നിവൃത്തികേടുകൊണ്ട്നാം എന്താണ് ചെയ്യുക?

ഈ പ്രഖ്യാപനം കൊണ്ട് ഈ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതമായിരിക്കുന്നു എന്നൊന്നും ആരും കരുതുന്നില്ല.മാധ്യമങ്ങളുടെയോ ജനകീയ സമരങ്ങളുടെയോ പിന്തുണ കിട്ടാതെ പോയ,നീതി നിഷേധിക്കപ്പെട്ടവരുടെ നീണ്ട പട്ടിക ഇവിടെയുണ്ടുതാനും .കുറ്റവാളികളുടെ സ്വാധീനവും ശക്തിയും നിയമത്തിന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ ഈ രാജ്യത്ത്‌ നടന്നു.ഡല്‍ഹി സംഭവത്തിന്‌ ശേഷവും അതൊക്കെ നടന്നു.ഇപ്പോഴും നടക്കുന്നു .ഇരകളുടെയും വേട്ടക്കാരുടെയും വര്‍ണ്ണവും വര്‍ഗ്ഗവും ഗോത്രവും നോക്കാതെ നീതിക്കുവേണ്ടി സുശക്തമായ നിലപാടെടുക്കാന്‍ നമ്മുടെ സമൂഹവും നീതിപീഠവും കൂടുതല്‍ ജാഗ്രതപ്പെടട്ടെ എന്നാശിക്കാം .


രജീഷ് പാലവിള 
13/09/2013

No comments:

Post a Comment