To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

ഗോറ എന്ന ഹീറോ


ഗോറ എന്ന ഹീറോ:

രജീഷ് പാലവിള /തായ് ലാന്‍ഡ്


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുപിന്നില്‍ ചരിത്രപുസ്തകങ്ങളിലെ കഥകള്‍ക്കുമപ്പുറം വസ്തുതാപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ.
രണ്ടാംലോകമഹായുദ്ധം ലോകവ്യാപകമായിയുണ്ടാക്കിയ രാഷ്ട്രീയവും നയതന്ത്രപരവുമായ അനേകംമാറ്റങ്ങള്‍ അതില്‍ വളരെപ്രധാനപ്പെട്ടതായിരുന്നു.
ആ മഹായുദ്ധത്തിനൊടുവില്‍ തങ്ങളുടെ കോളനികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തികമായബാധ്യതകള്‍കൂടി ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.യുദ്ധാനന്തരം ഇന്ത്യയുള്‍പ്പടെ അനേകം രാജ്യങ്ങള്‍  ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍  സ്വതന്ത്രമാക്കപ്പെട്ടു.ബ്രിട്ടണില്‍ അധികാരത്തില്‍വന്ന ലേബര്‍പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും കോളനികള്‍ക്ക് അനുകൂലമായിരുന്നു.എന്നാല്‍ ഇക്കാരണങ്ങളുടെപേരില്‍ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളെ വിലകുറച്ചു കാണേണ്ടതുമില്ല.നിറംപിടിപ്പിച്ച കഥകള്‍ക്കുമപ്പുറം വിസ്തരിക്കപ്പെടാതെപോയ യാഥാര്‍ത്ഥ്യങ്ങളുണ്ടായിരുന്നു എന്നോര്‍ക്കണമെന്ന്മാത്രം!. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച,പോരാടിയ ,രക്തംചിന്തിയ  അനേകംപേരുടെ ത്യാഗവും ആവേശവും വിസ്മരിക്കപ്പെട്ടുകൂടാ!
അനേകം സവിശേഷവ്യക്തിത്വങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു.അവരുടെ സ്വാതന്തത്ര്യബോധവും ദര്‍ശനങ്ങളും നമ്മെ എക്കാലവും സ്വാധീനിക്കുന്നവയുമാണ്;

സ്വാതന്തന്ത്ര്യസമരചരിത്രങ്ങളുടെ നാള്‍വഴികള്‍ പരതുമ്പോള്‍ അത്തരത്തിലുള്ള  എത്രപേരെ നാം കണ്ടെത്തുന്നു.അവരില്‍ പലരും നമ്മെ അത്ഭുതപ്പെടുത്തുന്നു.കാലത്തിനു മായ്ക്കാന്‍കഴിയാത്ത ഏതോ സുഗന്ധം അവരിലേക് നമ്മെ ആകര്‍ഷിക്കുന്നു.അങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് വായിക്കേണ്ടതുണ്ട്.ഗോപരാജു രാമചന്ദ്രറാവോ (15 November 1902 – 26 July 1975)എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ലോകം അദ്ദേഹത്തെ 'ഗോറ' എന്നുവിളിച്ചു! 1902 നവംബര്‍ 15ന് ഒരു യാഥാസ്ഥിതിക തെലുങ്ക്ബ്രാഹ്മണകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.ജീവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഗോറ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.ഭാര്യയായ സരസ്വതിയും അദ്ദേഹത്തോടൊപ്പം സാമൂഹികനവോത്ഥാനപ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും ക്രിയാത്മകമായ പങ്കുവഹിച്ചു.ഗാന്ധിയുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു.ഗോറയുടെ മാനവികോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഗാന്ധി ആദരപൂര്‍വ്വമാണ്‌ നോക്കിക്കണ്ടത്.പരസ്പരം
സ്വാധീനിക്കപ്പെട്ടവരായിരുന്നു അവര്‍!

ലളിതവും യുക്തിബോധത്തിന്റെ പ്രായോഗികതയുമായിരുന്നു ഗോറയുടെ ജീവിതം;'പ്രേതബാധ'യുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്ന വീടുകളില്‍പോയി താമസിക്കുക അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു.പ്രത്യേകിച്ചും  ഗര്‍ഭിണികളായ സ്ത്രീകളോട് പ്രേത-ഭൂതങ്ങള്‍ക്ക് കടുത്തവിരോധമുന്ടെന്നാണല്ലോ നമ്മുടെ ‘പരമ്പരാഗതവിശ്വാസം’!.തന്‍റെ ഭാര്യ,സരസ്വതി ഗര്‍ഭിണിയായിരുന്ന അവസരത്തില്‍ അത്തരം ഒരുവീട് തിരഞ്ഞെടുക്കുകയും ദീര്‍ഘകാലം അവിടെക്കഴിയുകയും ചെയ്തുകൊണ്ട്,ഗ്രാമവാസികളെ അത്തരം അന്ധവിശ്വാസത്തിനെതിരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ദളിത് വിഷയങ്ങളില്‍ ഗോറയുടെ നിലപാടുകള്‍ അങ്ങേയറ്റം മാതൃകാപരമായിരുന്നു; മിശ്രവിവാഹം,മിശ്രഭക്ഷണം തുടങ്ങിയ അനേകം പരിപാടികളില്‍ ഗോറ കര്‍മ്മനിരതനായി.ഓരോമാസത്തെയും പൂര്‍ണ്ണചന്ദ്രരാത്രികള്‍ ഇത്തരത്തില്‍ മിശ്രഭോജനപരിപാടികള്‍ക്കായി തിരഞ്ഞെടുത്തു.അതിനായി കുടുംബസമേതം രാജ്യത്തുടനീളം അനേകം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ  ഹരിജന്‍കോളനികളില്‍ താമസിക്കുകയും ചെയ്തു;എന്ന്മാത്രമല്ല,തന്‍റെ മക്കളെ ദളിത്‌ വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിപ്പിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു.ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇതിന്റെ പേരില്‍ സ്വസമുദായത്തിലും സമൂഹത്തിലും വളരെയധികംഒറ്റപ്പെട്ടു; ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി!അത്തരം അവഗണനകളെ  ‘മനുഷ്യനെ-മനുഷ്യനായിക്കാണുക’ എന്ന തന്‍റെ അടിയുറച്ച മാനവികബോധംകൊണ്ട് അദ്ദേഹംനേരിട്ടു!
ഭാര്യയുടേയും മക്കളുടേയും മറ്റനേകം മനുഷ്യസ്നേഹികളുടെയുംപിന്തുണ അദ്ദേഹത്തിന് ശക്തിപകര്‍ന്നു;സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മിശ്രവിവാഹങ്ങളെ സാമൂഹികദുരന്തങ്ങളായി നോക്കിക്കാണുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമുക്കുള്ളത്.ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ അവസാനിക്കുന്നില്ല. ഒറ്റപ്പെടലില്‍ പതറിപ്പോകാത്തവര്‍ക്കുമാത്രമേ അതിനൊക്കെ ഇറങ്ങിപ്പുറപ്പെടാന്‍കഴിയൂ എന്നാണ് ഇന്നുംഅവസ്ഥയെന്നോര്‍ക്കുമ്പോള്‍ ഗോറയുടെ ഹൃദയത്തിന്റെ ഔന്നിത്യം കൂടുതല്‍ ദൃശ്യമാകുന്നു!

ദളിത്‌വിഷയങ്ങളില്‍ കൂടുതല്‍തുറന്നസമീപനത്തോടെ ഇടപെടാന്‍ ഗോറയ്ക്ക്
പ്രചോദനം ഗാന്ധിയായിരുന്നു എന്നദ്ദേഹം എഴുതിയിട്ടുണ്ട്.ഗാന്ധിയുമായുള്ള ഓരോകൂടിക്കാഴ്ചയും അദ്ദേഹത്തെ ഗാന്ധിയനാക്കി.അതോടൊപ്പം യുക്തിവാദത്തെ ഉപയോഗശൂന്യമായ വെറുമൊരു സിദ്ധാന്തമായിമാത്രം കണ്ടിരുന്ന ഗാന്ധിയില്‍ ഗോറയുടെ സ്വാധീനവുമുണ്ടായി.ഗാന്ധിയെന്ന പ്രായോഗികവാദിയുടെ മുന്നില്‍ പോസിറ്റീവ് യുക്തിവാദം സമര്‍ത്ഥമായ് അവതരിപ്പിക്കാന്‍ ഗോറയ്ക്ക് കഴിഞ്ഞു.അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഗോറയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചതും ഗാന്ധിയില്‍ നിന്നായിരുന്നു;ഇവിടെ മറ്റൊരു കാര്യം ഓര്‍ത്തുപോകുന്നത്, ദളിത്‌വിഷയങ്ങളില്‍  ഗാന്ധിയുടെ നിലപാടുകള്‍ വാഴ്ത്തപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നതാണ്.ദളിതരെ, ‘ദൈവത്തിന്റെ മക്കള്‍’ അഥവാ ‘ഹരിജനം’ എന്ന് വിശേഷിപ്പിക്കുകയും അയിത്തോച്ചാടനത്തെ ജീവിതവ്രതമായി സ്വീകരിക്കുകയുംചെയ്ത ഗാന്ധി ചരിത്രത്തിലെ ഏറ്റവുംവലിയ ദളിത്‌വിരുദ്ധനായ്ത്തീര്‍ന്നത് വിരോധാഭാസമായിത്തോന്നാം.
ചാതുര്‍വര്‍ണ്ണ്യവിശ്വാസം ഗാന്ധിയുടെ വ്യക്തിത്വത്തിലെ കളങ്കംതന്നെയായിരുന്നു. അനേകംപേരാല്‍ ആ വിശ്വാസം  ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.ഗാന്ധിസവും ബ്രാഹ്മണയിസവും തമ്മില്‍ വ്യത്യാസമില്ലെന്ന് കടുത്ത ഭാഷയില്‍ പെരിയാര്‍ രാമസ്വാമി പറഞ്ഞത് അതുകൊണ്ടാണ്.ദളിത്‌വിഷയത്തില്‍ ഗാന്ധിയുടെ ആത്മാര്‍ഥതയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത് മറ്റാരെക്കാളും അംബേദ്‌ക്കരാണ്. അംബേദ്‌ക്കര്‍-ഗാന്ധി സംവാദങ്ങള്‍ഇന്ത്യയിലെ ദളിത്-സവര്‍ണ്ണരാഷ്ട്രീയങ്ങളുടെ എക്കാലത്തെയും ഉദാഹരണങ്ങളാണ്.ദളിതര്‍ക്ക് പ്രത്യേകതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ ചോദ്യംചെയ്തുകൊണ്ട് ജീവിതത്തിലെ ഏറ്റവുംവലിയ പട്ടിണിസമരംനടത്തി മരണംവരിക്കാന്‍പുറപ്പെട്ട ഗാന്ധിയോട്  Poona Pact സന്ധിചെയ്യേണ്ടിവന്നതാണ് തന്‍റെജീവിതത്തിലെ ഹിമാലയന്‍അബദ്ധമെന്ന് അംബേദ്‌കര്‍പറഞ്ഞതും അതുകൊണ്ടാണ്.
ഗാന്ധിവധത്തില്‍രാജ്യംകേഴുമ്പോഴും ഇനി നല്ലതുണ്ടാകുമെന്നും,ഗാന്ധിയെന്ന ബിംബത്തില്‍നിന്നും സ്വന്തംനേട്ടങ്ങളില്‍നിലയുറപ്പിക്കാന്‍ആളുകള്‍ക്ക് ഇനിയെങ്കിലും കഴിയട്ടെ എന്ന ക്രൂരമായ വാക്കുകള്‍പറയാന്‍അംബേദ്കറെ പ്രേരിപ്പിച്ചതും  തന്‍റെകയ്പ്പേറിയ അനുഭവങ്ങള്‍തന്നെ.പക്ഷെ അംബേദ്‌കര്‍ പറഞ്ഞതുപോലെ  ഗാന്ധി ഇല്ലാതെയായതിലൂടെമാത്രം പ്രത്യേകിച്ചൊരു നല്ലകാലവും ദളിത്‌ജനതയ്ക്ക് കൈവന്നില്ല!അറിഞ്ഞും അറിയാതെയും സവര്‍ണ്ണരാഷ്ട്രീയത്തിന്റെ ഉപകരണമായിട്ടുണ്ട് ഗാന്ധി;അതുകൊണ്ടുതന്നെ രാജ്യത്തെ ദളിത്‌വിഭാഗങ്ങളില്‍ ഗാന്ധിവിരോധം ഇന്നുംപുകയുന്നുണ്ട്.
സവര്‍ണ്ണ-ദളിത്‌രാഷ്ട്രീയസംഘട്ടനം നിലനില്‍ക്കുന്ന കാലംവരെയും ഗാന്ധി-അംബേദ്‌കര്‍ സംവാദങ്ങള്‍തുടര്‍ന്നുകൊണ്ടിരിക്കും!എന്നിരുന്നാലും,
ദളിത്‌വിഷയങ്ങള്‍ മുഖ്യധാരയില്‍ചര്‍ച്ചചെയ്യപെടാന്‍ഗാന്ധി കാരണമായിട്ടുണ്ട് എന്ന്പറഞ്ഞാല്‍ അതാര്‍ക്കും നിഷേധിക്കാന്‍കഴിയില്ല!


ഗാന്ധിയനായിജീവിക്കുമ്പോഴും,ഗാന്ധിയുമായി-വിശ്വാസപരമായകാര്യങ്ങളില്‍ 
ഗോറയ്ക്ക്  പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു; ഗാന്ധിയും ഒരുയുക്തിവാദിയും (An Atheist with Gandhi) എന്ന തന്റെ വിഖ്യാതമായ പുസ്തകത്തില്‍ ഗാന്ധിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ തുറന്നെഴുതിയിട്ടുണ്ട്.1930ലാണ് ഗാന്ധിയെ കാണുവാന്‍ആദ്യമായി ഗോറ ശ്രമിച്ചത് .അന്ന് ഗോറയ്ക്ക് വെറും ഇരുപത്തിയെട്ട് വയസ്സ് പ്രായം.’ദൈവം എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്നും ജീവിതത്തില്‍അതിന്റെ സ്ഥാനമെന്തെന്നുമായിരുന്നു ഗോറയുടെ ചോദ്യം; ദൈവം മനുഷ്യന്റെ നിര്‍വ്വചനങ്ങള്‍ക്ക് അതീതമാണ് എന്ന ഒറ്റവാക്യമാണ് ഗാന്ധി എഴുതിയത്.ആ ഉത്തരം ഗോറയെ തൃപ്തനാക്കിയില്ല.ഉപ്പ്സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധി തിരക്കിലായിപ്പോയതിനാല്‍  സംഭാഷണങ്ങള്‍തുടരാനും കഴിഞ്ഞില്ല. ശേഷം 1941വരെയും ഗോറ,ഗാന്ധിക്ക് എഴുതിയില്ല.തന്‍റെ യുക്തിവാദലേഖനങ്ങളുടെയും ദൈവനിഷേധങ്ങളുടെയും പേരില്‍1933ല്‍പ്രശസ്തമായ പിത്തപുര രാജാകോളേജില്‍നിന്നും, 1939ല്‍ഹിന്ദുകോളേജില്‍നിന്നും അധ്യാപകജോലിയില്‍നിന്നും ഗോറയെ പുറത്താക്കിയതിനു ശേഷം  മുഴുവന്‍സമയ സാമൂഹികപ്രവര്‍ത്തകാനായി അദ്ദേഹം മാറുകയായിരുന്നു. സാമൂഹികപരിഷ്കാരങ്ങള്‍ലക്ഷ്യമിട്ട് 1940ഇല്‍ആന്ധ്രയിലെ മുണ്ടൂര്‍ഗ്രാമത്തില്‍യുക്തിവാദകേന്ദ്രം സ്ഥാപിച്ചത് ആ അവസരത്തിലായിരുന്നു.(പില്‍ക്കാലത്ത്,ഈ സ്ഥാപനം ആന്ധ്രയിലെ വിജയവാഡയിലേക്ക് മാറ്റുകയുണ്ടായി.)




1941ല്‍ഗോറ ഗാന്ധിക്ക് വീണ്ടുമെഴുതി;യുക്തിബോധത്തിന്റെ വെളിച്ചത്തിലുള്ള തന്‍റെസംഘത്തിന്റെ  പരിഷ്കാരപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അദ്ദേഹം ഗാന്ധിയോട് വിസ്തരിച്ചു;നിശിതമായ യുക്തിയുടെ നിലപാടുകളിലൂടെയായിരുന്നു ഗാന്ധിയിലേക്കുള്ള ഗോറയുടെ സമീപനം.പക്ഷെ ഗാന്ധി നിരീശ്വരവാദത്തെ നിരുത്സാഹപ്പെടുത്തുകയും ഗോറയുടെ സാമൂഹികപ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍അദ്ദേഹത്തിന്റെ വ്യക്തിപരമായ നന്മകൊണ്ടാണെന്നും യുക്തിവാദത്തെ ഒരിക്കലും വിജയിക്കാത്ത ഒരാശയം എന്നനിലയില്‍തള്ളിക്കളയുകയും ചെയ്തു ;എന്ന്മാത്രമല്ല തന്നെ കാണാനുള്ള അവസരം തിരക്കുകളുടെപേരില്‍ഗാന്ധി നിഷേധിക്കുകയും ചെയ്തു.അഭിമുഖത്തിനുള്ള അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടത്  ആ യുവാവിനെ തെല്ലല്ല വേദനിപ്പിച്ചത് ;എങ്കിലും ഗോറ തന്‍റെനിരീശ്വരവാദത്തില്‍നിന്നും പിന്തിരിഞ്ഞില്ല.യുക്തിബോധംനല്‍കിയ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും അളവറ്റതായിരുന്നു.ഗോറയും സുഹൃത്തുക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.


1942ലെ ക്വിറ്റ് ഇന്ത്യാസമരത്തില്‍ ഗോറയും ഭാര്യ,സരസ്വതിയും സംഘത്തിലെ അനേകംപേരും പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയുംചെയ്തു; അക്കാലത്ത്  ഗാന്ധിയോടൊപ്പം സേവാഗ്രാമില്‍ഉണ്ടായിരുന്ന പ്രമുഖയുക്തിവാദി ഡി.രാമസ്വാമി  ഗോറയുടെ സുഹൃത്തായിത്തീരുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടനാവുകയും ചെയ്തു.1944ല്‍ക്വിറ്റ് ഇന്ത്യാസമരത്തിന്റെ അറസ്റ്റില്‍നിന്നും ഗാന്ധിജി ജയില്‍മോചിതനായസമയം രാമസ്വാമി ഗാന്ധിജിയെ  സന്ദര്‍ശിക്കുകയും ഗോറയോടൊപ്പമുള്ള തന്‍റെ രണ്ടുവര്‍ഷത്തെ അനുഭവങ്ങളും യുക്തിമാര്‍ഗ്ഗത്തിലുള്ള അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളുമെല്ലാം വിവരിക്കുകയും ചെയ്തു;അതില്‍നിന്നും ഗാന്ധി ഗോറയെ കാണുവാന്‍ആഗ്രഹിച്ചു;ഗോറയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചറിഞ്ഞ ഗാന്ധി,ഗോറയെ തന്‍റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു.കടുത്തവിശ്വാസിയും അടിയുറച്ച നിരീശ്വരവാദിയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു അത്;ഗോറയുടെ ലാളിത്യവും
അച്ചടക്കവും വിശാലമായ മനുഷ്യസ്നേഹവും ഗാന്ധിയെ ആകര്‍ഷിച്ചു;ഗാന്ധിയോടൊപ്പം സബര്‍മതിആശ്രമത്തില്‍ അനേകമാസക്കാലം ഗോറയും കുടുംബവും താമസിച്ചു.ആശ്രമത്തിലെ ദൈനംദിന പ്രാര്‍ത്ഥനപ്പരിപാടികളില്‍ഒഴികെ അവര്‍ സജീവമായി ഇടപെട്ടിരുന്നു.ഗോറയുടെ ഇളയമകള്‍ക്ക്  സബര്‍മതിയില്‍വച്ച് ഗാന്ധിയുടെ നേതൃത്വത്തില്‍  മിശ്രവിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു;പക്ഷെ ആ വിവാഹം നടത്താന്‍ഗാന്ധിയ്ക്ക് കഴിഞ്ഞില്ല.1948 ജനുവരി 30ന് ഗാന്ധി വെടിയേറ്റ്മരിച്ചു;ഗോറയുടെ മക്കളുടെ വിവാഹം ഗാന്ധി ആഗ്രഹിച്ചത്പോലെ സേവാഗ്രാമില്‍വച്ച് നെഹ്രുവിന്റെ നേതൃത്വത്തില്‍പിന്നീട് നടത്തുകയുണ്ടായി;ഗാന്ധിയുടെ വിയോഗശേഷം സബര്‍മതിവിട്ട് ഗോറയും കുടുംബവും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഗ്രാമങ്ങളിലേക്ക്മടങ്ങി! ഗാന്ധിവധത്തിനുശേഷം കോണ്ഗ്രെസ്സിലെ മുഖ്യനേതൃത്വങ്ങളോട് പ്രത്യേകിച്ചും വിനോഭാവയോടുംമറ്റും അദ്ദേഹം അകലംപാലിച്ചിരുന്നു;



കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ ഒരുജനാധിപത്യവ്യവസ്ഥയോടായിരുന്നു ഗോറയുടെ താല്പര്യം.രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ആഹാരം,തൊഴില്‍,സമാധാനം ഇവ ഉറപ്പാക്കുക എന്നതാണ് ആ-വ്യവസ്ഥകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത്.ആഹാരം വോട്ടിനേക്കാള്‍ പ്രധാനമാണ് എന്നായിരുന്നു അദ്ദേഹം അടിവരയിട്ടുപറഞ്ഞത്.മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളില്‍
വിശ്വാസങ്ങളുടെ മാറാലകള്‍മൂടുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു.രാജ്യത്താദ്യമായി ബീഫ് നിരോധനം നടത്തിയപ്പോള്‍,പ്രതിഷേധസൂചകമായി  ബീഫ്-പോര്‍ക്ക്‌ ഫെസ്ടിവല്‍ നടത്തിയതും അദ്ദേഹമായിരുന്നു എന്നത് ആവേശത്തോടെമാത്രമേ ഇന്ന് ഓര്ക്കാനാവൂ!അന്നത്തെ സാഹചര്യത്തില്‍ അതിനു പുറപ്പെടുക എന്നത് തീരെയും ചെറിയകാര്യമായിരുന്നില്ല!വ്യക്തിയുടെ ആത്മവിശ്വാസത്തിലും പുരോഗതിയിലും യുക്തിചിന്തയ്ക്ക് വലിയപ്രധാന്യമുണ്ടെന്ന് അദ്ദേഹം തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന പോസിറ്റീവ് യുക്തിവാദത്തെക്കുറിച്ച് അദ്ദേഹം ഏറെഎഴുതുകയും പറയുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തു.
ജീവിതത്തില്‍ലാളിത്യവും അച്ചടക്കവും അദ്ദേഹം കാത്തുസൂക്ഷിച്ചു .പരമാധികാരംകിട്ടിയകാലത്ത് രാജ്യത്ത് ആര്ഭാടത്തോട്‌ഭ്രമംകാണിച്ച മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.അധ:സ്ഥിതജനതയുടെ ജീവിതാഭിവൃദ്ധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവരെ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു.തമിഴ്നാട്ടിലെ ഭൂരഹിതരായ ദളിത്‌ജനതയ്ക്ക് അവിടുത്തെക്ഷേത്രങ്ങള്‍ കയ്യടക്കിവച്ചിരുന്ന ഭൂമിവിട്ടുകൊടുക്കാന്‍ അദ്ദേഹം നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്.അറസ്റ്റ്ചെയ്തിട്ടും പിന്മാറാതെ ആവിഷയത്തില്‍ ഉറച്ചുനിന്ന ഗോറയ്ക്ക് മുന്നില്‍ ഒടുവില്‍ ക്ഷേത്രവും സര്‍ക്കാരും മുട്ടുമടക്കിയതും ചരിത്രം!തന്‍റഭൂമിദാനപ്രവര്‍ത്തനങ്ങളും കിടക്കാടസമരങ്ങളും  സ്വാന്ത്ര്യാനന്തരഭാരതത്തിലും അദ്ദേഹം ഉശിരോടെനയിച്ചു!



1975ഇല്‍ മരണപ്പെടുംവരെ കര്‍മ്മനിരതമായ ആജീവിതം നമുക്ക് അത്രമേല്‍പ്രചോദനമാണ്; അദ്ദേഹം കൊളുത്തിവച്ച മാനവികബോധം അനേകംപേര്‍നെഞ്ചിലേറ്റുന്നു..ശൈശവവിവാഹങ്ങള്‍ക്കെതിരെയും അവശരുടേയും അനാഥരുടേയും  നിസ്സഹായരായ അനേകംപേരുടെയും സഹായഹസ്തമായും അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനതിന്റെ പ്രേരകശക്തിയായും മതപരവും വിശ്വാസപരവുമായ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും എതിരെ നിതാന്ത ജാഗ്രതപുലര്‍ത്തിക്കൊണ്ടും അദ്ദേഹം തുടങ്ങിയ യുക്തിവാദകേന്ദ്രം സാമൂഹികവിഷയങ്ങളില്‍ക്രിയാത്മകമായ ഇടപെടലുകള്‍നടത്തിക്കൊണ്ട് ഇന്നും സജീവമാണ്.ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന International Humanist and Ethical Union (IHEU)ന്‍റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള ഈ സ്ഥാപനം ലോകത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടേയും യുക്തിവാദികളുടെയും ശ്രദ്ധാകേന്ദ്രമാണ്.ഗോറയുടെ മകള്‍ മൈത്രിയാണ് ഈസ്ഥാപനത്തിന്റെ ഇപ്പോഴുള്ള
രക്ഷാധികാരി.

സാമൂഹികപരിഷ്കര്‍ത്താവ്‌,സ്വാതന്ത്ര്യസമരപോരാളി,മാനവികതാവാദി,മനുഷ്യസ്നേഹി,ഗാന്ധിയന്‍,ഗ്രന്ഥകാരന്‍തുടങ്ങി ബഹുമുഖവിശേഷങ്ങളോടുകൂടി തലമുറകള്‍ ഗോറയെ വായിക്കും. ഇന്ത്യന്‍ തപാല്‍വകുപ്പ് ഗോറയോടുള്ള  ആദരസൂചകമായി 2002ല്‍ സ്റ്റാമ്പ്‌പുറത്തിറക്കി..ഭാരതീയയുക്തിചിന്തയുടെ എക്കാലത്തെയും മികച്ച ആചാര്യനും പ്രയോക്താവുമായ ഗോറയുടെ ഓര്‍മ്മകള്‍ക്ക്മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു!

By Rejeesh Palavila 



No comments:

Post a Comment