To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

A Tribute to M.L.Vasanthakumari

'എം.എൽ.വിഎന്ന വസന്തകോകിലത്തെ ഓർക്കുമ്പോൾ
രജീഷ് പാലവിള ,തായ് ലാൻഡ്

കർണ്ണാട്ടിക് സംഗീതലോകത്തെ എക്കാലത്തെയും അപൂർവ്വമഹാപ്രതിഭയാണ്   'എം.എൽ.വി' എന്ന ചുരുക്കപേരിൽ ആസ്വാദകർ ആരാധനയോടെ വിളിക്കുന്ന സംഗീതകലാനിധി-പദ്മഭൂഷൺ എം.എൽ.വസന്തകുമാരി.
കർണ്ണാട്ടിക് സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത മധുരോപഹാരങ്ങൾനൽകി മണ്മറഞ്ഞ ആ അതുല്യപ്രതിഭയുടെ തൊണ്ണൂറാം ജന്മവാർഷികമായിരുന്നു ജൂലൈ 3ന്.രാഗവിസ്താരങ്ങളിലെ സൂക്ഷ്മതയും സങ്കീർണ്ണമായ താളവിന്യാസത്തിലെ വിസ്മയകരമായ തന്മയത്വവുംനിറഞ്ഞ അവരുടെ ആലാപനങ്ങൾ കർണ്ണാടിക് സംഗീതലോകത്തെ ചക്രവർത്തിമാരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.എം.എസ്.സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം സംഗീതത്തിലെ സ്ത്രീ-ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുമ്പോഴും മാസ്മരികമായ മനോധർമ്മത്തിന്റെ സാങ്കേതികതയിലും കയ്യടക്കത്തിലും ജ്ഞാനത്തിലും ആലാപനത്തിന്റെ മാധുര്യത്തിലും മറ്റുരണ്ടുപേരെക്കാളും ഒരുപടിമുന്നിലായിരുന്നു എം.എൽ.വി എന്നാണ് അവരുടെ സംഗീതാസ്വാദകൻ എന്ന നിലയിൽ എന്റെ വിശ്വാസം
സംഗീതത്തിന്റെ വായ്ത്താരികൾനിറഞ്ഞ കുടുംബത്തിലായിരുന്നു  എം.എൽ.വിയുടെ പിറവി.പ്രമുഖസംഗീതജ്ഞരായിരുന്ന കുത്തനൂർ അയ്യാസ്വാമി അയ്യരുടേയും ലളിതാംഗിയുടേയും മകളായി 1928 ജൂലൈ 3ന് ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രവിശ്യയിലാണ് അവർ ജനിച്ചത്. എം.എൽ.വിയുടെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷാൽ ജി.എൻ.ബാലസുബ്ര്യമണ്യ(ജി.എൻ.ബി )മെന്ന പ്രതിഭാധനനായ സംഗീതജ്ഞനായിരുന്നു. 'എം.എൽ.വി' തൻറെ പതിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ കച്ചേരിനടത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ജി.എൻ.ബി  അവരുടെ അസാധാരണമായ  ആലാപനം ശ്രദ്ധിക്കുകയും അവരെ ശിഷ്യയായി സ്വീകരിക്കുകയും ചെയ്തു. അവരിലെ പ്രതിഭയെ വേണ്ടവിധത്തിൽ പ്രോജ്ജ്വലിപ്പിച്ച അദ്ദേഹം ശിഷ്യയുടെ അറിവിലും മനോധർമ്മത്തിലും തികഞ്ഞവിശ്വാസവും ആദരവും പ്രകടിപ്പിച്ചു .തന്നിൽനിന്നും സംഗീതത്തിന്റെ അറിവുകൾ സ്വാംശീകരിച്ച് തന്റേതായ വഴികണ്ടെത്തിയ പ്രതിഭ എന്നാണ് അദ്ദേഹം 'എം.എൽ.വി' യെക്കുറിച്ച് പറഞ്ഞത്. കച്ചേരിക്കുള്ള യാത്രകളിൽ കാറിലിരുന്ന് മനോധർമ്മം ശീലിക്കുന്ന 'എം.എൽ.വി' യെക്കുറിച്ച് പലരും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.കൗതുകത്തോടെയും ആകാംക്ഷയോടുമല്ലാതെ അവരുടെ കച്ചേരിയിൽ പക്കമേളക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നില്ല .അത്ര സൂക്ഷ്മമായ മനോധർമ്മമായിരുന്നു അവരുടേത്  . 'എം.എൽ.വി' യുടെ പ്രശസ്തശിഷ്യയായ ശ്രീമതി സുധാരഘുനാഥൻ ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് തന്റെ പന്ത്രണ്ടുവർഷത്തെ ശിക്ഷണത്തിനിടയിൽ ഒരിക്കൽപോലും അമ്മ ('എം.എൽ.വി' ) വീട്ടിലിരുന്നു സാധകം ചെയ്യുന്നത് കണ്ടിട്ടേയില്ല എന്നാണ് .അവരെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി ഒരിക്കൽ ഒരു കച്ചേരിയ്ക്ക് പോകുംവഴി കാറിലിരുന്ന് 'എം.എൽ.വി' ഒരു പല്ലവി ചിട്ടപ്പെടുത്തിയ കാര്യമാണ് .കച്ചേരി നടക്കുന്ന ഇടം കല്യാണസ്ഥലമോ സംഗീതസഭയോ ക്ഷേത്രാങ്കണമോ എവിടെ ആയാലും കൃതഹസ്തയായ ആ സംഗീതജ്ഞ ആസ്വാദകരുടെ ശ്രദ്ധ തന്റെഗാനത്തിലേക്ക്  ആകർഷിക്കാൻപോന്ന കയ്യടക്കമുള്ള ആളായിരുന്നു! ശ്രുതിഭേദംവരുത്തി നിമിഷങ്ങൾക്കുള്ളിൽ പല്ലവികൾ പാടാനുള്ള അവരുടെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു.ഒരുകാലത്തും ചോദ്യം ചെയ്യപ്പെടാൻ ഇടയില്ലാത്ത സംഗീതലോകത്തിന്റെ മഹാറാണിയാണ് 'എം.എൽ.വി' എന്നാണ്  സുധാരഘുനാഥൻ ഗുരുവിനെക്കുറിച്ച്  അഭിമാനത്തോടെ പറയുന്നത്. സ്ത്രീകളുടെ കച്ചേരിക്ക് പക്കമേളത്തിൽ പങ്കെടുക്കുകയില്ല എന്ന ശാഠ്യമുണ്ടായിരുന്ന മൃദംഗവിദ്വാൻ  സാക്ഷാൽ പാലക്കാട്ട് മണിഅയ്യർ 'എം.എൽ.വി' ക്ക് വേണ്ടി മൃദംഗം വായിച്ചപ്പോൾ പറഞ്ഞത് അവർക്ക് വേണ്ടി കൊട്ടാതെ തന്റെ സംഗീതസപര്യ പൂർണ്ണമാകില്ല എന്നായിരുന്നു.അതായിരുന്നു 'എം.എൽ.വി'   ! പുരന്ദരദാസകൃതികളുടെ ഉപാസകയായിരുന്ന അമ്മ ലളിതാംഗിയുടെ സ്വാധീനമെന്നോണം 'എം.എൽ.വി' യും പിൽക്കാലത്ത് പുരന്ദരദാസകൃതികൾ തന്റെ കച്ചേരികളിൽ കൂടുതൽഉൾപ്പെടുത്തുകയും തന്റെ സിദ്ധിയിലൂടെ അവയ്ക്ക് പുതുജീവൻ നൽകുകയും ചെയ്തു.
സംഗീതജ്ഞ എന്ന നിലയിൽ മാത്രമല്ല ചലച്ചിത്രപിന്നണിഗായിക എന്നനിലയിലും അവർ ഖ്യാതിനേടി . ഭാരതീയാരുടെ ചിന്നൻചിറ കിളിയേ എന്ന ഒറ്റഗാനം മാത്രംമതി ചലച്ചിത്രഗാനലോകത്തെ അവരുടെ ലബ്ധപ്രതിഷ്‌ഠയ്ക്ക്! 'എം.എൽ.വി' ആലപിച്ച ഭരതനാട്യപദങ്ങളുടെ കാര്യംകൂടി പറയാതെവയ്യ.രാജ്യത്തെ നർത്തകർക്കിടയിൽ വലിയ പ്രചാരമാണ് അതിനു ലഭിച്ചത്.നൃത്തത്തിന് അനുഗുണമായതലത്തിൽ താളങ്ങളുടെ സൂക്ഷ്മസമ്മേളനങ്ങൾ നിറഞ്ഞ അവയുടെസൗന്ദര്യം അത്രനേൽ സ്തുത്യർഹവും എക്കാലത്തും മാറ്റോടുകൂടിനിൽക്കുന്നതുമാണ്. തമിഴ്  തെലുങ്ക് കന്നഡ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ അവർക്ക് കഴിയുമായിരുന്നു .കീർത്തനങ്ങളുടെ അർത്ഥം ഗ്രഹിക്കാനുള്ള അവരുടെ ഇച്ഛാശക്തിയും സമർപ്പണബോധവും എടുത്ത്പറയേണ്ടതുമാണ്
ആ മഹാസംഗീതജ്ഞയുടെ ഓർമ്മകൾക്ക്മുന്നിൽ സംഗീതപ്രണാമം





No comments:

Post a Comment